തിരുവനന്തപുരം: സംസ്ഥാനത്തെ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമേകി സർക്കാർ ഉത്തരവ്. ഇനി മുതൽ എം.ബി.ബി.എസ് കോഴ്സിന്റെ ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രമായി നിജപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നാഷണൽ മെഡിക്കൽ കമ്മീഷന്റെ (NMC) കർശന നിർദേശത്തെ തുടർന്നാണ് ഈ ചരിത്രപരമായ തീരുമാനം.
ഇതോടെ, നാലര വർഷത്തെ ഫീസ് മാത്രം ഈടാക്കിക്കൊണ്ട് ഫീസ് റെഗുലേറ്ററി കമ്മിറ്റി പുതിയ ഫീസ് ഘടന ഉടൻ പുതുക്കി നിശ്ചയിക്കും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ, സ്വാശ്രയ കോളേജുകൾ മുൻപ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
വിദ്യാർത്ഥികളെ പിഴിഞ്ഞ സ്വാശ്രയ ലോബിക്ക് പൂട്ട്
2024-ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ടപ്രകാരം എം.ബി.ബി.എസ് കോഴ്സിന്റെ അക്കാദമിക് കാലാവധി നാലര വർഷമാണ്. എന്നാൽ ഈ ചട്ടം നിലനിൽക്കെത്തന്നെ, നാലര വർഷത്തെ കോഴ്സ് അഞ്ച് വർഷമായി കണക്കാക്കി കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകൾ വിദ്യാർത്ഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് അധികമായി വാങ്ങിയിരുന്നത്. ഇത് സാധാരണക്കാരായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിരുന്നത്.
സർക്കാർ-സ്വാശ്രയ കോളേജുകൾക്ക് ഒരേ നിയമം
പുതിയ സർക്കാർ ഉത്തരവ് സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജുകൾക്കും സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കും ഒരുപോലെ ബാധകമായിരിക്കും. എം.ബി.ബി.എസ് കോഴ്സിന്റെ ആകെ കാലാവധി നാലര വർഷത്തെ അക്കാദമിക് പഠനവും, അതിനുശേഷമുള്ള ഒരു വർഷത്തെ നിർബന്ധിത റൊട്ടേറ്റിങ് ഇന്റേൺഷിപ്പും (CRRI) ചേർന്നതാണ്. ഇന്റേൺഷിപ്പ് കാലയളവിൽ ട്യൂഷൻ ഫീസ് ഈടാക്കാൻ പാടില്ലെന്ന നിയമം മറികടന്നുള്ള കോളേജുകളുടെ ചൂഷണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.



