അടൂർ: ഏഴംകുളത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. ഏഴംകുളം കൊച്ചു റോഡ് കിഴക്കേതിൽ ഷിഹാദിന്റെയും ഷാഹിനയുടേയും മകൻ മുഹമ്മദ് റംസാനാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ശരീരമാസകലം ഗുരുതരമായി കടിയേറ്റ കുഞ്ഞിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ കൂട്ടമായെത്തിയ തെരുവ് നായകൾ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മാതാവും അയൽവാസികളും ചേർന്നാണ് നായ്ക്കളെ ഓടിച്ചുവിട്ടത്.
അപ്പോഴേക്കും കുഞ്ഞിൻ്റെ തലയിലും പുറത്തും കവിളിലുമടക്കം ശരീരമാസകലം നായ്ക്കളുടെ കടിയേറ്റിരുന്നു. പ്രദേശത്ത് ദീർഘനാളായി തെരുവ് നായ ശല്യം
അതിരൂക്ഷമാണെന്നും അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



