തലശ്ശേരി: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതി ഡോ എം കെ റാം റിമാൻഡിൽ. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ഇതിനിടെ ഡോ. എംകെ റാമിന്റെ അറസ്റ്റിൽ ഹൈക്കോടതി വാക്കാൽ വിമർശനം നടത്തി.
വെള്ളിയാഴ്ചത്തെ വിമർശനത്തെ തുടർന്നാണ് ഡോ. എം കെ റാമിന്റെ അറസ്റ്റെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്. ഇന്ന് ഹർജി പരിഗണിച്ച് രണ്ട് പറഞ്ഞിരുന്നവെങ്കിൽ നാളെയോ മറ്റന്നാളോ അറസ്റ്റ് ചെയ്യുകയുള്ളു. വെള്ളിയാഴ്ച വിമർശനം ഉന്നയിച്ചതുകൊണ്ടാണ് ഇന്നത്തെ അറസ്റ്റെന്നും ഇത് ശരിയല്ലെന്നും ഹൈക്കോടതി വിമർശിച്ചു. ഈ കേസിനൊരു അനുകമ്പയുടെ ഘടകമുണ്ട്. അച്ഛനും അമ്മയ്ക്കും ആകെയുണ്ടായിരുന്ന മകനാണ് നിതിൻ രാജ്. ഡോ. എംകെ റാം നിതിൻ രാജിനെ കടുത്ത രീതിയിൽ ഉപദ്രവിച്ചു. ഉപദ്രവത്തിൽ നിവൃത്തിയില്ലാതെയാണ് നിതിൻ രാജിന്റെ ആത്മഹത്യ. തുടർന്ന് പ്രതി കുടകിൽ പോയി ഒളിച്ചിരുന്നു. മനുഷ്യത്വം ഇല്ലാത്ത ആളുകളെ ആ രീതിയിൽ കണക്കാക്കണം എന്നും കോടതി പറഞ്ഞു. ഉദ്ദേശം നടപ്പായി പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു.
ഞായറാഴ്ച കര്‍ണാടകയിലെ കുടകില്‍ നിന്നായിരുന്നു മുഖ്യപ്രതി റാമിനെ പൊലീസ് പിടികൂടിയത്. അവിടെ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നായിരുന്നു പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂരില്‍ എത്തിച്ച ശേഷം റാമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. ഒളിവ് ജീവിതത്തില്‍ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. മൂന്ന് പേരുടെ സഹായം ഇയാള്‍ക്ക് ലഭിച്ചിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെ റാമിനായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയായിരുന്നു പ്രതിയെ പിടികൂടിയത്.
പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് രണ്ട് നീതിയാണ്. കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് എഡിജിപി എച്ച് വെങ്കിടേഷിനെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിയെ പിടിക്കാത്തതില്‍ ഉത്തരവാദി എഡിജിപി എച്ച് വെങ്കിടേഷാണെന്ന് ഹൈക്കോടതി പറഞ്ഞു.
പരാതി വന്നാല്‍ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞിരുന്നു.
കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ നിര്‍ദ്ദേശം നൽകിയിരുന്നു. നിതിന്റെ പിതാവ് രാജന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി തുടരന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസില്‍ തുടരന്വേഷണം നടത്തുക.



