ഉത്തർപ്രദേശിലെ മീററ്റിലാണ് സിനിമാക്കഥകളെ വെല്ലുന്ന കൊലപാതകം അരങ്ങേറിയത്. ഹസ്തിനാപുരിൽ സ്വകാര്യ സ്കൂൾ ഉടമയായ അതുൽ പൻവാർ കൊല്ലപ്പെട്ട കേസിൽ ഭാര്യ ദാമിനി, ഇവരുടെ കാമുകനും സ്കൂൾ ബസ് ഡ്രൈവറുമായ തുഷാർ, പാമ്പുപിടുത്തക്കാരായ സോനു, ഉദയ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇൻഷുറൻസ് തുകയായ 20 ലക്ഷം രൂപ തട്ടിയെടുക്കാനും ഒന്നിച്ച് ജീവിക്കാനുമായിരുന്നു കൊലപാതകം.
2019ലായിരുന്നു അതുലിന്റെയും ദാമിനിയുടെയും പ്രണയവിവാഹം. സാമ്പത്തികമായി മികച്ച നിലയിലായിരുന്ന ഇവർ ഒന്നിച്ച് സ്കൂൾ നടത്തി വരികയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതിനിടെ ദാമിനി സ്കൂളിലെ ഡ്രൈവറായ തുഷാറുമായി പ്രണയത്തിലായി. അതുലിനെ ഒഴിവാക്കി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച പ്രതികൾ കൊലപാതകം സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാൻ ആഴ്ചകളോളമാണ് പദ്ധതി ആസൂത്രണം ചെയ്തത്. സാധാരണ രീതിയിൽ കൊലപ്പെടുത്തിയാൽ പോലീസ് പിടിക്കുമെന്ന ഭയത്താലാണ് വിഷപ്പാമ്പിനെ ആയുധമാക്കാൻ ഇവർ തീരുമാനിച്ചത്.
പദ്ധതിപ്രകാരം തുഷാർ വഴി സോനു, ഉദയ് എന്നീ പാമ്പുപിടുത്തക്കാരെ സമീപിച്ച് കടുത്ത വിഷമുള്ള പാമ്പിനെ വാങ്ങി. കൊലപാതകം നടന്ന രാത്രി ദാമിനി ഭർത്താവിന് പാലിൽ ഉറക്കഗുളിക കലർത്തി നൽകി. അതുൽ അബോധാവസ്ഥയിലായതോടെ ദാമിനി കുട്ടിയെയും കൂട്ടി മറ്റൊരു മുറിയിലേക്ക് മാറി. തുടർന്ന് തുഷാറും പാമ്പുപിടുത്തക്കാരും പാമ്പുമായി വീടിനുള്ളിൽ പ്രവേശിക്കുകയും ഉറങ്ങിക്കിടന്ന അതുലിന്റെ കിടക്കയിലേക്ക് പാമ്പിനെ തുറന്നുവിടുകയുമായിരുന്നു. പാമ്പ് കടിയേറ്റ് അതുൽ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പാമ്പ് തനിയെ വന്ന് കടിച്ചതാണെന്ന് വരുത്താൻ പാമ്പിനെ മൃതദേഹത്തിന് സമീപം തന്നെ ഉപേക്ഷിച്ചാണ് പ്രതികൾ മടങ്ങിയത്.
അടുത്ത ദിവസം രാവിലെ ഭർത്താവിന് പാമ്പുകടിയേറ്റെന്ന് ദാമിനി തന്നെയാണ് നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചറിയിച്ചത്. ആളുകൾ എത്തുമ്പോൾ മൃതദേഹത്തിന് സമീപം പാമ്പുണ്ടായിരുന്നതിനാൽ ആദ്യഘട്ടത്തിൽ എല്ലാവരും ഇത് സ്വാഭാവിക അപകട മരണമാണെന്ന് കരുതി. എന്നാൽ അതുലിന്റെ മരണത്തിൽ കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടാകുന്നത്.
കുടുംബത്തിന്റെ പരാതിയിൽ മീററ്റ് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് അവിനാഷ് പാണ്ഡെയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു. ദാമിനിയുടെയും തുഷാറിന്റെയും ഫോൺ രേഖകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചതോടെ കൃത്യം പുറത്തായത്. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരങ്ങൾ പുറത്തുവന്നത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഫോറൻസിക് പരിശോധനകൾ ഉൾപ്പെടെയുള്ള തുടർനടപടികൾ പുരോഗമിക്കുകയാണ്.



