ലിസ്‌ബണ്‍: ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തി ഫിഫ ലോകകപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. നാൽപ്പത്തിയൊന്നുകാരനായ റൊണാൾഡോയുടെ ആറാമത്തെ ലോകകപ്പാണിത്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തിൽ അന്തരിച്ച സൂപ്പർ താരം ഡീഗോ ജോട്ടയുടെ ഓർമ്മ പുതുക്കിക്കൂടി ഉൾപ്പെടുത്തിയ 27 അംഗ ടീമിനെ കോച്ച് റോബർട്ടോ മാർട്ടിനസാണ് പ്രഖ്യാപിച്ചത്.
ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ, വിറ്റീഞ്ഞ, ഡീഗോ കോസ്റ്റ, യാവോ കാൻസലോ, ഗൊൺസാലോ റാമോസ്, പെഡ്രോ നെറ്റോ, റാഫേൽ ലിയോ, യാവോ ഫെലിക്‌സ്, നുനോ മെൻഡസ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമിലിടം നേടിയിട്ടുണ്ട്. ഗ്രൂപ്പ് കെയിൽ കോംഗോ, കൊളംബിയ, ഉസ്ബക്കിസ്ഥാൻ എന്നിവരാണ് പോർച്ചുഗലിന്‍റെ എതിരാളികൾ.
യൂറോ കപ്പും നേഷൻസ് ലീഗും നേടിയിട്ടുണ്ടെങ്കിലും ലോകകപ്പ് കിരീടം ഇതുവരെ പോർച്ചുഗലിന് സ്വന്തമാക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ, 41-ാം വയസിലും ക്രിസ്റ്റ്യാനോയ്ക്ക് ടീമിനെ കന്നി ലോകകിരീടത്തിലേക്ക് നയിക്കാൻ കഴിയുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.



