മലയാളി മനസ്സിന്റെ പ്രിയപ്പെട്ട വായനക്കാരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹ വന്ദനം.
ഈ ലോകത്തിലിപ്പോഴും സുവിശേഷത്തിനു വേണ്ടി നിൽക്കുന്ന അനേകം പേർ പീഡനമനുഭവിക്കുന്നുണ്ട്. എത്രയോ പേർ ജയിലുകളിൽ കഴിയുന്നു. പീഡനങ്ങൾ കർത്താവിനെ പ്രതി അനുഭവിക്കുമ്പോളും അവർക്കൊക്കെ ഒരു പ്രത്യാശയുണ്ട് ദൈവരാജ്യം വീണ്ടും വരും. ക്രിസ്തീയ ജീവിതം ജയ ജീവിതമാണ്.
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടാലും നിത്യതയോളം നടത്തുന്ന ഒരു ദൈവം കൂടെയുണ്ടെന്നുള്ള വിശ്വാസമാണ് ഏറ്റവും പ്രധാനം. കർത്താവിനു വേണ്ടി എന്ത് ചെയ്താലും മനസ്സോടെ ചെയ്യുക. ഇപ്പോളെല്ലാവർക്കും പ്രാത്ഥന നിത്യ സംഭവമായി മാറി അതിനാൽ ഹൃദയം കൊണ്ടല്ല പ്രാത്ഥിക്കുന്നത്, വാ കൊണ്ടുള്ള ജല്പനങ്ങൾ മാത്രമാകുന്നു. ഒരു വ്യക്തി തന്റെ ഹൃദയത്തിൽ നിന്ന് പ്രാർത്ഥിക്കുമ്പോളാണ് പൂർണ്ണത ലഭിക്കുന്നത്.
സദൃശ്യവാക്യങ്ങൾ 18 : 21
“മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.”
ദൈവ കൃപയുടെ മുന്നിൽ എല്ലാ മനുഷ്യരും തുല്യരാണ്. വിശ്വാസികൾക്കു ചിലപ്പോൾ ഒരു തോന്നലുണ്ടാകാം മറ്റുള്ളവരേക്കാൾ താൻ ശ്രേഷ്ഠനാണെന്ന്
എന്നിലുള്ള നന്മ കണ്ടിട്ടാണ് ദൈവം എന്നെ തെരെഞ്ഞെടുത്തതെന്ന തെറ്റായ ചിന്ത നമ്മിൽ ഇട്ടു തന്നിട്ട് മറ്റുള്ളവരെ അംഗീകരിച്ചു കൊടുക്കുവാൻ കഴിയാത്തത് പോലെ ഹൃദയം സാത്താൻ കഠിനപ്പെടുത്തും. അമ്മയുടെ ഉദരത്തിൽ ഉരുവാകും മുൻപ് കർത്താവ് തെരഞ്ഞെടുത്തതാണ്.
അപ്പൊ. പ്രവൃത്തികൾ 1 : 2, 3
“അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.”
സ്വയം യാഗമായി ക്രൂശിൽ യാഗമായി ഉയിർത്തെഴുന്നേറ്റ യേശു കർത്താവ് നാല്പത് ദിവസങ്ങൾ കൂടിയിരുന്നു രണ്ടു കാര്യങ്ങൾ അവർക്കു ഉറപ്പിച്ചു കൊടുത്തു
ദൈവ രാജ്യത്തെ സംബന്ധിച്ചുള്ള കാര്യങ്ങളും, താൻ ഇന്നും ജീവനോടെയിക്കുന്നുവെന്ന യാഥാർഥ്യവും കാണിച്ചു കൊടുത്തു. യേശു കർത്താവിനു തന്റെ പരസ്യ ശ്രുശ്രുഷയിൽ തന്റെ ശിഷ്യന്മാർ വീണ്ടും ജനിക്കാത്തത് കൊണ്ട് അവരോടു ദൈവരാജ്യത്തെ കുറിച്ചുള്ള പല മർമ്മങ്ങളും പങ്കു വെയ്ക്കാൻ സാധിച്ചില്ല.
യോഹന്നാൻ 16 : 12, 13
“ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചു തരികയും ചെയ്യും”
യേശുവിനെ പിതാവാം ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു. ഉയിർത്തെഴുന്നേറ്റ കർത്താവ് തന്റെ ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവിനെ നൽകി. ദൈവരാജ്യം സംബന്ധിച്ച് ഉറപ്പു കൊടുത്തു. നിത്യതയുടെ ഉറപ്പ് കർത്താവ് ബലപ്പെടുത്തി.
മത്തായി 28 : 18, 19
“യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും,ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെയുണ്ടെന്നു അരുളിച്ചെയ്തു.”
യേശു തന്റെ ശിഷ്യന്മാരെ മഹാ നിയോഗത്തോടെ അയക്കുമ്പോൾ തന്നോട് കേട്ട ദൈവരാജ്യത്തെക്കുറിച്ചുള്ള കാര്യങ്ങൾ പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചു കൊണ്ട് സകല രാജ്യങ്ങളെയും ശിഷ്യപോയെടുത്തുവാൻ നിയോഗിച്ചു അയച്ചു.
യോഹന്നാൻ 20 : 21, 22
“യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ”
കർത്താവിന്റെ പരസ്യ ശ്രുശ്രുഷയിലും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും രാജ്യത്തിന്റെ ശക്തിയെ പ്രദർശിപ്പിക്കുകയും ചെയ്തു. ഫിലിപ്പോസ് ശമര്യപ്പട്ടണത്തിൽച്ചെന്നു ദൈവ രാജ്യത്തെയും, രാജാവിന്റെ നാമത്തെയും കുറിച്ചു പ്രസംഗിച്ചപ്പോൾ ആ പട്ടണത്തിൽ ദൈവരാജ്യം വെളിപ്പെട്ടു.
റോമർ 14 : 17
“ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവുമത്രേ”
ദൈവരാജ്യത്തിന്റെ അനുഭവമായ പരിശുദ്ധാത്മാവിലുള്ള സന്തോഷം പട്ടണത്തിൽ നിറഞ്ഞപ്പോൾ ഇരുട്ടിന്റെ പ്രവ്യത്തിയായ ഭയം മാറി, ദേശം സ്വതന്ത്രമായി, അവിടെ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു. ഇതാണ് നമ്മൾ പറയുന്ന ഓരോ വാക്കിനും ന്യായവിധി ദിവസത്തിങ്കൽ കണക്കു ബോധിപ്പിക്കേണ്ടതാകുന്നു.
പ്രിയരേ ഈ ലോകത്തിൽ ജീവിക്കുന്ന നാളുകൾ വിശ്വസ്ഥതയോടെ ജീവിക്കാം. യേശു വേഗം വരാറായി. ഇന്നും അനേകം പേരാണ് സത്യ ദൈവത്തെ തിരിച്ചറിഞ്ഞു യേശുവിനെ രക്ഷകനായി സ്വീകരിക്കുന്നത്. ഈ പാപ ലോകത്തിൽ നമ്മുക്കൊരു രക്ഷകനെ ആവശ്യമുണ്ട് അതാണ് യേശുക്രിസ്തു. ഈ വചനങ്ങളാൽ എല്ലാവരെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ



