കുഷ്ഠരോഗിയെ തൊട്ടു സൗഖ്യമാക്കിയ കർത്താവ്
(മർക്കൊസ 1:40 – 45)
“യേശു മനസ്സിഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ട്, ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം വിട്ടു മാറി അവനു സൗഖ്യം വന്നു” (വാ. 41,42).
വ്യത്യസ്ഥ മതങ്ങളിലെ ആശയങ്ങൾ പരിശോധിച്ചു നോക്കിയാൽ, അവയെല്ലാം
തമ്മിൽ വളരെയേറെ സമാനതകൾ കാണാൻ കഴിയും.എന്നു മാത്രമല്ല, അവയെല്ലാം നല്ല ലക്ഷ്യങ്ങൾ മുമ്പോട്ടു വെക്കുന്നവയാണെന്നും മനസ്സിലാക്കുവാൻ കഴിയും. യഹൂദ മതത്തിലെ ഏറ്റവും മെച്ചപ്പെട്ട മനുഷ്യരായിരുന്നു പരീശർ. ന്യായപ്രമാണത്തിലെ അനുശാസനകൾ വള്ളിപുള്ളി തെറ്റാതെ പാലിക്കുവാൻ അവർ ശ്രമിച്ചിരുന്നു. അശുദ്ധമായ യാതൊന്നിനെയും തൊടാതെയും, അശുദ്ധമായ യാതൊന്നിനാലും തൊടപ്പെടാതെയും ജീവിക്കുവാൻ അവർ ശ്രമിച്ചിരുന്നു. എന്നാൽ യേശു തികച്ചും വ്യത്യസ്ഥനായാണ്, ഒരു മനുഷ്യനായി ഈ ലോകത്തിൽ ജീവിച്ചത്. തൊടാൻ പാടില്ല എന്നു പരീശമതം നിഷ്ക്കർഷിച്ചിരുന്നവരിൽ ഒരു കൂട്ടരായിരുന്നു കുഷ്ഠരോഗികൾ. കുഷ്ഠരോഗിയെ ഒരാൾ തൊട്ടാൽ, തൊടുന്നയാൾ അശുദ്ധനായി തീരും എന്നായിരുന്നു പരമ്പരാഗത യഹൂദ മത കാഴ്ചപ്പാട് !
ധ്യാന ഭാഗത്ത് അപ്രകാരമുള്ള എല്ലാ ധാരണകളെയും തിരുത്തിക്കുറിക്കുകയാണ് യേശു ചെയ്യുന്നത്. കൃഷ്ഠരോഗിയെ തൊട്ടപ്പോൾ, താൻ അശുദ്ധനാകുകയല്ല, കുഷ്ഠരോഗി ശുദ്ധനാകുകയാണ് ചെയ്തത്! പരീശ മതം ജീവനും നന്മയ്ക്കും എതിരെ തങ്ങളുടെ വാതിലുകൾ കൊട്ടിയടച്ചപ്പോൾ, യേശു പ്രഘോഷിച്ച .ദൈവരാജ്യ മതം, സ്നേഹത്തിന്റെയും നന്മയുടെയും വാതിലുകൾ തുറന്നിട്ടു!
“യേശു കുഷ്ഠരോഗിയെ തൊട്ടു” എന്നത് വളരെയേറെ അർത്ഥ തലങ്ങൾ ഉള്ള ഒരു പ്രസ്താവനയാണ്. കുഷ്ഠരോഗിയെ സൗഖ്യമാക്കുവാൻ, യേശു അവനോട് ഏകീഭവിക്കുകയാണ്, ഐക്യദാർഢ്യപ്പെടുകയാണ്, ചെയ്തത്! അത് തനിക്ക് അവനോടു തോന്നിയ മനസ്സലിവിന്റെ (വാ. 41) വെളിപ്പെടുത്തലായായിരുന്നു. യേശു സ്വയം ശൂന്യനാക്കിയാണ് ഈ ലോകത്തിലേക്ക് താണിറങ്ങി വന്നത്
(ഫിലി. 2:6-8). തന്റെ ഇഹലോക ജീവിതത്തിലും അതേ സ്വയശൂന്യവൽക്കരണത്തിന്റെ പാതയിലൂടെത്തന്നെയാണ് താൻ സഞ്ചരിച്ചത് എന്നു തന്റെ ഈദൃശ്യ പ്രവൃത്തികൾ വെളിപ്പെടുത്തി. അതേ പാത പിൻതുടരുവാനാണ്, തന്റെ പിൻതുടർച്ചക്കാരായി താൻ നമ്മെ ഈ ലോകത്തിൽ ആക്കിയിരിക്കുന്നത്. ആ പാത പിന്തുടരാൻ നമുക്കും ശ്രമിക്കാം.. ദൈവം സഹായിക്കട്ടെ..
ചിന്തയ്ക്ക്: യേശു മനുഷ്യരെ പാപത്തിൽ നിന്നു വിടുവിക്കുക മാത്രമല്ല, ഒറ്റപ്പെട്ട
അവസ്ഥയിൽ നിന്നു വീണ്ടെടുത്ത് സാമൂഹ്യ ബന്ധത്തിലേക്ക് കൂട്ടിച്ചേർ
ക്കുകയും ചെയ്യുന്നു!



