ലോക്കറിലേക്ക് കൊണ്ടുപോയ സ്വർണാഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് യാത്രക്കാരി കെഎസ്ആർടിസി ബസ് തടഞ്ഞു. ബാങ്ക് ലോക്കറിലേക്ക് മാറ്റാൻ കൊണ്ടുവന്ന എട്ടര പവന്റെ സ്വർണാഭരണങ്ങൾ ബസ് യാത്രയ്ക്കിടെ നഷ്ട്ടപ്പെട്ടത്. ശാന്തിഗിരി സിദ്ധ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് അംബികയുടെ ആഭരണങ്ങളാണ് കവർന്നത്.
തിങ്കളാഴ്ച വൈകിട്ട് 3.30-ന് കിഴക്കേക്കോട്ടയിൽ നിന്ന് പുറപ്പെട്ട ബസിലായിരുന്നു സംഭവം. മെഡിക്കൽ കോളജിൽ പോയി മടങ്ങുകയായിരുന്ന അംബിക ബാങ്ക് ലോക്കറിൽ സൂക്ഷിക്കാനായി ഹാൻഡ് ബാഗിലെ അറയിലായിരുന്നു ആഭരണങ്ങൾ വെച്ചിരുന്നത്. പോത്തൻകോട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോഴാണ് ആഭരണം നഷ്ടപ്പെട്ട വിവരം അംബിക അറിയുന്നത്. ഉടൻ തന്നെ ഇവർ ബസ് തടയുകയും ബഹളം വെക്കുകയും ചെയ്തു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്തെത്തി ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന അൻപതോളം യാത്രക്കാരെയും അവരുടെ ബാഗുകളും പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ല. പരിശോധനയെ തുടർന്ന് അര മണിക്കൂറോളം യാത്രക്കാരും ബസും സ്റ്റേഷനിൽ കുടുങ്ങി.
അംബിക ബസിൽ കയറുന്ന സമയത്തോ ഇറങ്ങിയപ്പോഴോ ആകാം മോഷണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പോത്തൻകോട് പോലീസ് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



