തിരുവനന്തപുരം: പതിനാറാമത് കേരള നിയമസഭാ പ്രോടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
വി.ഡി. സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് സഭയിലെ ഏറ്റവും മുതിർന്നയാളും അമ്പലപ്പുഴ എംഎൽഎയുമായ ജി. സുധാകരനെ പ്രൊ ടെം സ്പീക്കറായി നിയമിക്കാൻ തീരുമാനിച്ചത്.
മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരം ചടങ്ങിൽ പങ്കെടുത്തു. വീണ്ടും എംഎൽഎയായി സഭയിൽ എത്തുന്നതിൽ സന്തോഷമെന്നാണ് സുധാകരൻ പ്രതികരിച്ചത്. തനിക്ക് മുന്നിൽ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന ചർച്ചകളിൽ താത്പര്യമില്ല.
രാഷ്ട്രീയത്തിൽ താൻ ശത്രുത സൂക്ഷിക്കാറില്ല. സിപിഎമ്മിന്‍റെ തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായിക്കും എം വി ഗോവിന്ദനും ഒഴിയാൻ ആകില്ലെന്നും സുധാകരൻ പ്രതികരിച്ചു. നിയമസഭയിൽ ഒരിയ്ക്കൽ കൂടി വരണമെന്ന് താൻ തീരുമാനിച്ചു. സ്വതന്ത്രമായി മത്സരിച്ചു. 63വർഷത്തോളം പാർട്ടിയിൽ പ്രവർത്തിച്ചയാളാണ് താൻ. പാർട്ടിയിൽ നിന്നിട്ട് കാര്യമില്ലെന്ന് തോന്നി. രാജിവെക്കുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. അംഗത്വം ഞാൻ പുതുക്കിയില്ലെന്നും ജി സുധാകരൻ പറഞ്ഞു.
നാളെയാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുക. മെയ് 22നാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തിരിക്കുന്നത്. അംഗീകാരം കിട്ടുന്നതനുസരിച്ച് മെയ് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.



