ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ച് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ്‌ക്കെതിരെ നൽകിയ രണ്ടാമത്തെ ഹർജിയും മദ്രാസ് ഹൈക്കോടതി തള്ളി.
തന്റെ ഭാര്യ സംഗീതയ്ക്ക് 12.6 കോടി രൂപ വായ്പ നൽകിയതായി സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് പെരമ്പൂരിലെ ഒരു വോട്ടറാണ് കോടതിയെ സമീപിച്ചത്. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ വോട്ടർമാർക്ക് അറിയാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയതെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
ഹർജി തള്ളിക്കൊണ്ടുള്ള വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പെരമ്പൂർ – തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളിലെ നാമനിർദ്ദേശ പത്രികകളിൽ വിവരങ്ങൾ പൊരുത്തപ്പെടുന്നില്ലെന്ന മറ്റൊരു ഹർജിയിൽ വിജയ്‌ക്ക് കഴിഞ്ഞയാഴ്ച ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിൽ കോടതി നടപടികൾ നേരിടുന്ന വിജയ്‌ക്കും പാർട്ടിക്കും പുതിയ വിധി വലിയ ആശ്വാസമാണ് നൽകുന്നത്.



