പൊതുവിപണിയിൽ കോഴിവില ഉയർന്നുനിൽക്കുന്നതിനിടെ സംസ്ഥാന പോൾട്രി വികസന കോർപറേഷനും ഇറച്ചി വില കുത്തനെ കൂട്ടി. പുതുക്കിയ വില ഞായറാഴ്ച മുതൽ പ്രാബല്യത്തിലായി. വിവിധ ഇനം ചിക്കന് കിലോയ്ക്ക് 8 രൂപ മുതൽ 31 രൂപ വരെയാണ് വർധിപ്പിച്ചത്.
ഫ്രഷ് ചിക്കന് കിലോയ്ക്ക് 19 രൂപയുടെ വർധനയുണ്ടായപ്പോൾ, കോഴിക്കാലിന് കിലോയ്ക്ക് 31 രൂപ വർധിച്ചു. തിരുവനന്തപുരം നഗരത്തിൽ ബ്രോയിലർ ചിക്കന് നിലവിൽ 160 മുതൽ 198 രൂപ വരെയാണ് ഈടാക്കുന്നത്. ഉൽപാദനച്ചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സ്ഥാപനത്തിന്റെ നഷ്ടം ഒഴിവാക്കാനാണ് വില വർധിപ്പിക്കാൻ നിർബന്ധിതമായതെന്ന് കെപ്‌കോ എം.ഡി. കെ.എൻ. നൗഷാദ് അലി അറിയിച്ചു.



