എസ്.പി.വെങ്കിടേഷ് അന്തരിച്ചു .2026 ഫെബ്രുവരി 3ന് ഈ വേദനിപ്പിക്കുന്ന വാർത്ത കേട്ടതും എൻ്റെ മനസ്സിലേക്കോടിയെത്തിയത് അദ്ദേഹം ഈണം പകർന്ന് ആസ്വാദക ഹൃദയങ്ങളെ അനിർവചനീയമായ അനുഭൂതികളിൽ ലയിപ്പിച്ചു ചേർത്ത ഒരു പാട് ഒരുപാട് മനോഹര ഗാനങ്ങൾ . അതിൽ ഏറ്റവും മുന്നിൽ പൈതൃകം എന്ന സിനിമയിൽ അദ്ദേഹം ഈണം നൽകിയ “വാൽ ക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി, ആതിര വിരിയും തളിരൂഞ്ഞാലായി തുളസിക്കതിരാടി ” എന്ന എൻ്റെ ഏറ്റവും പ്രിയ ഗാനമുണ്ട്. നമ്മളെല്ലാം എത്ര തവണ കേട്ടുവെന്നറിയാത്ത ഇനിയും എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന എത്രയെത്ര
മധുരഗാനങ്ങളാണ് സംഗീതത്തിൻ്റെ പൂർണത പകർന്ന് ഈ മനുഷ്യൻ നമുക്ക് സമ്മാനിച്ചത്.
.ജോണിവാക്കറിലെ
ശാന്തമീ രാത്രിയിൽ….. ഇന്ദ്രജാലത്തിലെ കുഞ്ഞിക്കിളിയേ …
വാത്സല്യത്തിലെ…. അലയും കാറ്റിൻ ഹൃദയം …,കാബൂളി വാലയിലെ പാൽ നിലാവിനും …. സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല …
ഗാന്ധർവ്വത്തിലെ മാലിനിയുടെ തീരങ്ങൾ തഴുകി വരും …. ഹിറ്റ്ലറിലെ നീയുറങ്ങിയോ നിലാവേ, ചുക്കാനിലെ അന്തിമാനം പൂത്ത പോലെൻ…… മിന്നാരത്തിലെചിങ്കാര കിന്നാരം ചിരിച്ചു കൊഞ്ചുന്ന…ധ്രുവത്തിലെ തളിർ വെറ്റിലയുണ്ടോ വരദക്ഷിണ വെക്കാൻ…. നായർസാബിലെ പുഞ്ചവയലു കൊയ്യാൻ …,കൗരവരിലെ മുത്തുമണി തൂവൽ തരാം…സരോവരത്തിലെ അമ്പിളിച്ചങ്ങാതി നിൻ അമ്പാടി ക്കണ്ണനെ… ഭാര്യയിലെ കണ്ണീർക്കടവത്ത്, സോപാനത്തിലെ താര നൂപുരം ചാർത്തി ,സൂപ്പർമാനിലെ ഓണത്തുമ്പീ പാടൂ, സൗഭാഗ്യത്തിലെ ഒന്നുരിയാടാൻ കൊതിയായി, മാസ്മരത്തിലെ ഏഴേഴു സാഗരങ്ങൾ, വെണ്ടർ ഡാനിയലിലെ നീല കണ്ണാ നിന്നെക്കണ്ടു, കൂടിക്കാഴ്ചയിലെ ശാരോണിൽ വിരിയും… പറഞ്ഞാൽ തീരുമോ ?പറഞ്ഞു തീർക്കാനാകുമോ സംഗീതത്തിൻ്റെ മാന്ത്രികത കൂടി ചേർന്ന് അവിസ്മരണീയമായി മാറിയ ധന്യത നിറഞ്ഞ വരികൾ.
150 സിനിമകളിലായി പ്രേക്ഷക ഹൃദയം ഈണത്താൽ കീഴടക്കി എത്രയെത്ര ഗാനങ്ങൾ.
രാജാവിൻ്റെ മകനിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായി തുടക്കം അതിനു മുമ്പേ എ.ടി ഉമ്മറിൻ്റെ അസിസ്റ്റൻറായി ടി.പി ബാലഗോപാലനിൽ എത്തിയിരുന്നു എങ്കിലും രാജാവിൻ്റെ മകനിലൂടെയാണ് ആ രാജയോഗം നന്നായി തെളിഞ്ഞത് “വിണ്ണിലെ ഗന്ധർവ്വ വീണകൾ പാടുന്ന ” എന്നാരംഭിക്കുന്ന ഗാനം സത്യത്തിൽ ആ ഗന്ധർവ്വ വീണയുടെ മാസ്മരികതയിലേക്ക് മലയാളികളെ ചേർത്തു നിർത്തുക തന്നെയായിരുന്നു. ദേവാംഗനേ എന്ന ഗാനം മലയാള സിനിമാ ഗാന രംഗത്ത് സംഗീതത്തിൻ്റെ ദേവസാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. സംഗീത രാജൻ എന്ന പേര് അർഹതയ്ക്കുള്ള അംഗീകാരം പോലെ എസ്.പി വെങ്കടേഷിന് ചാർത്തി നൽകി സിനിമാ ലോകം.
1955 മാർച്ച് അഞ്ചിന് ചെന്നൈയിലായിരുന്നു ഈ വിസ്മയ പ്രതിഭയുടെ ജനനം. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകകളിൽ അദ്ദേഹം അത്ഭുതങ്ങൾ തീർന്നു. ഹൃദയാഘാതത്തെ എഴുപത്തിയൊന്നാം വയസ്സിൽ ജീവിതത്തിൽ നിന്നും വിടപറയുമ്പോൾ എസ്.പി. വെങ്കിടേഷ് അവശേഷിപ്പിച്ചു പോകുന്നത് മരണമില്ലാത്ത ഈണങ്ങളുടെ ലോകം പ്രേക്ഷകമസ്സുകളിൽ കാലാകാലത്തേക്ക് ആഴത്തിൽ പതിപ്പിച്ചു കൊണ്ടാണ് .
ഏറ്റവുംമുകളിലെഴുതിയ വരി ഒന്ന് മാറ്റിയെഴുതി നിർത്തട്ടെ. വാൽക്കണ്ണെഴുതിയ മകരനിലാവ് മായുകയില്ല .അതേ തെളിമയോടെ ഏറെ ചന്തത്തോടെ നിറഞ്ഞു തന്നെ നിൽക്കും. ആ മാമ്പൂ മണം മലയാളികളുടെ മനസ്സിൽ ഒഴുകി കൊണ്ടേയിരിക്കും എന്നും എക്കാലത്തും. സംഗീതം കൊണ്ട് ഒരു സ്വപ്ന ലോകത്തേക്ക് എന്ന പോലെ നമ്മെ കൂട്ടികൊണ്ടു പോയി വിസ്മയങ്ങൾ തീർത്ത മഹാപ്രതിഭയുടെ ഓർമ്മകൾക്ക് ഒരു കാലത്തും നിറം മങ്ങുകയില്ല. ആസ്വാദക മനസ്സുകളിൽ ആ സ്ഥാനം തന്നും ഇതേ ശക്തിയോടെ തന്നെ നിലനിൽക്കുകയും വരും തലമുറയിലേക്കും പകർത്തപ്പെടുകയും പെയ്യും. ഈ ഭൂമിയിൽ അവശേഷിപ്പിച്ചു പോയ കൈയൊപ്പുകൾ അത്രമേൽ ഗംഭീരം ഏവർക്കും പ്രിയങ്കരം .




മനസ്സിൽ എത്ര ഈണങ്ങൾ
ഉയർന്നുവരുന്നു!
👏👏👍🙏
നല്ല കുറെ ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ഗാനരചയിതാവ് വെങ്കിടേഷ് സാറിനെ കുറിച്ചുള്ള ലേഖനം വളരെ വിജ്ഞാനപ്രദമായിരിക്കുന്നു സാർ🤝 അഭിനന്ദനങ്ങൾ💐🙏❤️