സ്റ്റേഡിയങ്ങളിലെ ആരവങ്ങൾ പതുക്കെ നിലച്ചു. നഗരങ്ങളുടെ തെരുവുകളിൽനിന്ന് പതാകകൾ അഴിച്ചുമാറ്റി. മാസങ്ങളോളം ഫുട്ബോളിനായി ശ്വാസമെടുത്ത അമേരിക്ക പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. പക്ഷേ, ലോകകപ്പ് ഇപ്പോഴും അവസാനിച്ചിട്ടില്ല. കുറഞ്ഞത് ചില ഫുട്ബോൾ ആരാധകരുടെ മനസ്സിലെങ്കിലും.
കാരണം 2026 ലോകകപ്പ് ഒരു ടൂർണമെന്റ് മാത്രമായിരുന്നില്ല. അത് ഒരു തലമുറയുടെ വിടപറയൽ കൂടിയായിരുന്നു.ലോക ഫുട്ബോളിലെ ഏറ്റവും വലിയ മൂന്ന് താരങ്ങളുടെ അവസാന ലോകകപ്പ് മത്സരങ്ങൾ ഒരേ ടൂർണമെന്റിൽ നേരിൽ കാണാൻ കഴിഞ്ഞു എന്നതാണ് അമേരിക്കൻ ലോകകപ്പിൽനിന്ന് ലഭിച്ച ഏറ്റവും വലിയ ഓർമ.
നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി മൂന്ന് പേരുകൾ. പക്ഷേ ഒരു തലമുറയുടെ മുഴുവൻ ഫുട്ബോൾ ചരിത്രം ആ മൂന്ന് പേരുകളിൽ ഒതുങ്ങുന്നു. അവരുടെ ഗോളുകൾക്കൊപ്പം വളർന്നവർ. അവരുടെ ഡ്രിബിളുകൾക്കൊപ്പം സ്വപ്നം കണ്ടവർ. അവർ ജയിച്ചപ്പോൾ ആഘോഷിക്കുകയും അവർ തോറ്റപ്പോൾ നിശബ്ദരാവുകയും ചെയ്ത കോടിക്കണക്കിന് ആരാധകർ. ഇനി അവർ ലോകകപ്പ് മൈതാനത്ത് ഉണ്ടാകില്ല. ഈ യാഥാർഥ്യം അംഗീകരിക്കുമ്പോഴാണ് മനസിലാകുന്നത്-അമേരിക്കൻ ലോകകപ്പിൽ ഞാൻ കണ്ടത് ഫുട്ബോൾ മത്സരങ്ങൾ മാത്രമായിരുന്നില്ല. ചരിത്രം അവസാനിക്കുന്നത് കൂടിയായിരുന്നു.



