കളിയില്‍ മാത്രമല്ല സ്പോര്‍ട്ട്സ്മാന്‍സ്പിരിറ്റിലും വട്ടപ്പൂജ്യമായിരുന്നു ഫൈനലിലെ അര്‍ജന്റീന. ലോകകപ്പ് ഫൈനലിലെ അര്‍ജന്റീനിയന്‍ താരങ്ങളുടെ പെരുമാറ്റത്തിനെതിരെ പരക്കെ വിമര്‍ശനമാണ് ഉയരുന്നത്. ഫൈനല്‍ വിസിലിന് ശേഷവും സ്പാനിഷ് ടീംഗങ്ങളുമായി അര്‍ജന്റീന താരങ്ങള്‍ കൊമ്പുകോര്‍ത്തു. സ്പെയിന് കിരീടമുയര്‍ത്തുമ്പോള്‍ അര്‍ജന്റീനയുടെ കളിക്കാര്‍ പുറംതിരിഞ്ഞ് നിന്നാണ് രോശം പ്രകടമാക്കിയത്.
മത്സരത്തിലുടനീളം പന്ത് കിട്ടാത്തതില്‍ താരങ്ങള്‍ രോശാകുലരായിരുന്നു. കളികഴിഞ്ഞതും സ്പാനിഷ് സംഘവുമായി അര്‍ജന്റീനിയന്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തു. സ്പെയിന് നായകന് റോഡ്രിയുമായി മൊളീന വാക്കേറ്റമുണ്ടാക്കി. നെഞ്ചില്‍ പിടിച്ച് തളളി. പിന്നാലെ ഒട്ടാമെന്‍ഡി എത്തി റോഡ്രിയോട് കയര്‍ത്തു. നിന്റെ കരച്ചില് ഇനിയും കഴിഞ്ഞില്ലേ എന്നായിരുന്നു ഒട്ടാമെന്‍ഡിയുടെ പരിഹാസ ചോദ്യം. പിന്നീട് കൂട്ടത്തിലെ ഇടിക്കാരനെത്തി. ലിയനാര്‍ഡോ പരേഡസ്. ഗാവിയെയും പെഡ്രിയേയും തള്ളിവീഴ്ത്തി. അരിശംപൂണ്ട് ചവിട്ടാനോങ്ങി. റെഡ് കാര്‍ഡ് നല്‍കിയിട്ടും റഫറിയുടെ കയ്യില്‍ ഒതുങ്ങാതിരുന്നോതടെ പരിശീലകന് ലയണല്‍ സ്കലോണിയെത്തിയാണ് പരേഡസിനെ പിടിച്ചുമാറ്റിയത്.
എന്നിട്ടും, സില്‍വര്‍ മെഡല്‍ വാങ്ങാനെത്തിയ മെസ്സിക്കും കൂട്ടക്കും സ്പെയിന് താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണല്‍ നല്കി. മെഡല്‍ വാങ്ങി തിരിച്ചുനടന്ന താരങ്ങള്‍ സ്പെയിന് ആ ബഹുമാനം നല്‍കിയില്ല. സ്പാനിഷ് താരങ്ങള്‍ കിരീടമുയര്‍ത്തുമ്പോള്‍ അര്‍ജന്റീനയുടെ കളിക്കാര്‍ ഗ്രൗണ്ടിന് പലഭാഗത്തേക്ക് പോയി. വലിയ വിമര്‍ശനമാണ് ഈ മോശം പെരുമാറ്റത്തിനെതിരെ ഉയരുന്നത്. ടൂര്‍ണമെന്റിലുടനീളം അര്‍ജന്റീന പുറത്തെടുത്ത പരുക്കന്‍ അടവുകളും അച്ചടക്കിമല്ലായ്മയും ചോദ്യം ചെയ്യപ്പെട്ടിരുന്നു. അതുവരെ ഭാഗ്യം തുണച്ചെങ്കിലും ഫൈനലില്‍ എന്‍സോ ഫെര്‍ണാണ്ടിസിന് കിട്ടിയ റെഡ് കാര്‍ഡിന്റെ രൂപത്തില്‍ പലിശയും തീര്‍ത്ത് മുട്ടന്‍പണിയായിരുന്നു അര്‍ജന്റീനയെ കാത്തിരുന്നത്.



