പൊന്നാനിയിൽ ചെരുപ്പ് കടയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട കേന്ദ്രീകരിച്ച് ലഹരി വിൽപന നടക്കുന്നതായുള്ള സൂചന ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കടയിൽ സിഗരറ്റ് കവറിൽ ഒളിപ്പിച്ചനിലയിൽ മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു.
കട നടത്തിപ്പുകാരായ പൊന്നാനി പടിഞ്ഞാറെവളപ്പിൽ അൻസാർ (32), അച്ചിവീട്ടിൽ അൻസാർ (30) എന്നിവരെയാണ് പൊന്നാനി പൊലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പൊന്നാനി എസ്ഐമാരായ ഷീബു, അനന്തലക്ഷ്മി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാസർ, എസ് പ്രശാന്ത് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ടിജിൻ, പ്രസൂൺ, നിഖിൽ, സജിൽ എന്നിവരടങ്ങിയ അന്വേഷണ സംഘം പിടികൂടിയത്.
ഇവരിൽനിന്നും 0.75ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരി വില്പനയെ കുറിച്ച് പോലീസിന് വിവരം നൽകിയ കാര്യത്തിന് വീട്ടിൽ കയറി ആക്രമിച്ച കേസിലും വധശ്രമ കേസുകളിലും പ്രതികളാണ്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



