അരിസോണ: അമേരിക്കയിൽ നിയമവിരുദ്ധമായി താമസിച്ച് വാണിജ്യ ട്രക്കുകൾ ഓടിച്ചിരുന്ന മുപ്പതോളം ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ. ഇവരെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതായി യുഎസ് അധികൃതർ വിശദമാക്കി. അരിസോണയിലെ യുമ സെക്ടറിൽ മെയ് 11 നും 15 നും ഇടയിൽ ബോർഡർ പട്രോൾ ഏജന്റുമാർ നടത്തിയ ഓപ്പറേഷൻ ചെക്ക്മേറ്റ് എന്ന പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത്
രേഖകളില്ലാതെ അമേരിക്കയിൽ കഴിഞ്ഞിരുന്ന 52 പേരെയാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗം അറസ്റ്റ് ചെയ്തത്. ഇതിൽ 36 പേർ വലിയ സെമി ട്രക്കുകൾ ഓടിച്ചിരുന്നവരാണ്. ഇങ്ങനെ പിടിയിലായ 36 ട്രക്ക് ഡ്രൈവർമാരിൽ 30 പേരും ഇന്ത്യൻ പൗരന്മാരാണെന്ന് അധികൃതർ വ്യക്തമാക്കി. ബാക്കിയുള്ള ആറ് പേർ മെക്സിക്കോ, എൽ സാൽവഡോർ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
കാലിഫോർണിയ, ന്യൂയോർക്ക്, വാഷിംഗ്ടൺ, വെർജീനിയ തുടങ്ങിയ വിവിധ യുഎസ് സംസ്ഥാനങ്ങൾ നൽകിയ കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസുകൾ ഇവരിൽ ചിലരുടെ കൈവശം ഉണ്ടായിരുന്നുവെങ്കിലും, മറ്റു ചിലരുടെ പക്കൽ യാതൊരുവിധ സാധുവായ യാത്രാ രേഖകളും ഉണ്ടായിരുന്നില്ല. അറസ്റ്റിലായ ഭൂരിഭാഗം പേർക്കും മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് തൊഴിൽ അനുമതി രേഖകൾ ലഭിച്ചിരുന്നു. എന്നാൽ നിലവിൽ ഈ പെർമിറ്റുകളുടെ കാലാവധി കഴിയുകയും അവ അസാധുവാകുകയും ചെയ്തിട്ടുണ്ട്. പിടിയിലായ എല്ലാവരെയും ഫെഡറൽ കുടിയേറ്റ നിയമപ്രകാരം വിചാരണ ചെയ്ത് മാതൃരാജ്യങ്ങളിലേക്ക് നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തുടനീളം കുടിയേറ്റ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും നിയമവിരുദ്ധമായി വാണിജ്യ വാഹനങ്ങൾ ഓടിക്കുന്നവരെ കണ്ടെത്തുന്നതിനുമായാണ് ഓപ്പറേഷൻ ചെക്ക്മേറ്റ് നടപ്പിലാക്കിയത്. ആവശ്യമായ രേഖകളില്ലാതെയും നിയമവിരുദ്ധമായും വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ പൊതുജന സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും, അങ്ങനെയുള്ളവരിൽ നിന്ന് റോഡുകളെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്നും യുഎസ് ബോർഡർ പട്രോളിന്റെ യുമ സെക്ടർ ആക്ടിംഗ് ചീഫ് പട്രോൾ ഏജന്റ് ഡസ്റ്റിൻ കോഡിൽ പ്രതികരിച്ചു. അമേരിക്കയിലെ റോഡുകളിൽ ഇത്തരം വ്യക്തികൾ കാരണം ഉണ്ടാകാനിടയുള്ള മാരകമായ അപകടങ്ങൾ തടയാൻ ഫെഡറൽ ഏജന്റുമാർ ദിവസവും നിരീക്ഷണം നടത്തുന്നുണ്ടെന്നും യുഎസ് അധികൃതർ കൂട്ടിച്ചേർത്തു.



