ദില്ലി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം എൻ ടി എയിലേക്ക് ഉന്നതരിലേക്ക്. കേസിൽ അറസ്റ്റിലായ അധ്യാപിക മനീഷ ഗുരുനാഥിനെ 14 ദിവസത്തെ സി ബി ഐ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ അധ്യാപകരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് സി ബി ഐയുടെ നീക്കം.
അതേസമയം നീറ്റ് പരീക്ഷാ ചോദ്യപേപ്പർ കഴിഞ്ഞവർഷവും ചോർന്നോ എന്ന സംശയവും സി ബി ഐക്കുണ്ട്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി ജെ പി നേതാവ് ദിനേശ് ബിവാലിന്റെ അടുത്ത ബന്ധുക്കളായ വിദ്യാർത്ഥികൾക്ക് കഴിഞ്ഞവർഷത്തെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടിയതിലാണ് അന്വേഷണം
എൻ ടി എ സിസ്റ്റത്തിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത് എന്ന് സി ബി ഐ കണ്ടെത്തിയിട്ടുണ്ട്. ചോദ്യക്കടലാസ് തയ്യാറാക്കിയവരും പരിഭാഷകരും സി ബി ഐ നിരീക്ഷണത്തിലാണ്. അതേസമയം ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രൻ പ്രദാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.
സിബിഐ അന്വേഷണത്തിന്റെ വിവരങ്ങൾ പുറത്ത്വരുമ്പോൾ കൂടുതൽ പ്രതിരോധത്തിലാകുകയാണ് കേന്ദ്രസർക്കാരും എൻ ടി എയും. കുറ്റമറ്റ രീതിയിൽ നടന്നുവെന്ന് അവകാശപ്പെടുന്ന കഴിഞ്ഞവർഷത്തെ നീറ്റ പരീക്ഷയിലും ചോർച്ച നടന്നോ എന്ന സംശയമാണ് ബലപ്പെടുന്നത്. രാജസ്ഥാനിൽ അറസ്റ്റിലായ ബി ജെ പി നേതാവ് ദിനേശ് ബിവാളിൻ്റെ കുടുംബത്തിലെ അഞ്ച് പേർക്ക് കഴിഞ്ഞ തവണ നീറ്റിന് ഉയർന്ന മാർക്ക് ലഭിച്ചിരുന്നു. പ്ലസ്ടുവിന് ശരാശരി മാർക്ക് മാത്രമുള്ള ഇവർക്ക് നീറ്റിൽ ഉയർന്ന സ്കോർ കിട്ടിയതിനെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
ഇത്തവണ ദിനേഷിന്റെ മകന് വേണ്ടിയാണ് ചോദ്യപേപ്പർ ചോർത്തി നൽകിയത്. എന്നാൽ കാര്യമായ സ്കോർ വിദ്യാർഥിക്ക് നേടാൻ കഴിഞ്ഞില്ലെന്ന് ദിനേഷ് മൊഴി നൽകിയിട്ടുണ്ട്. ചോർച്ച കേസിൽ അറസ്റ്റിലായ കുൽക്കർണി, മനീഷാ എന്നീ അധ്യാപകർ എൻ ടി എയുടെ സെർവറിൽ നിന്നാണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് വ്യക്തമായി. രണ്ട് സെറ്റ് ചോദ്യ പേപ്പറുകൾ ചോർന്നുവെന്നാണ് സി ബി ഐ കണ്ടെത്തൽ. ഒന്ന് കൈപ്പടയിലും മറ്റൊന്ന് ടൈപ്പ് ചെയ്ത രൂപത്തിലുമാണ് ചോർന്നിരിക്കുന്നത്. ചോദ്യക്കടലാസ് തയ്യാറാക്കിയവരും പരിഭാഷകരും നിലവിൽ സി ബി ഐ നിരീക്ഷണത്തിലാണ്.
സംശയത്തിൽ ഉള്ളവരുടെ പട്ടിക ഇതിനോടകം എൻ ടി ഐ, സി ബി ഐക്ക് കൈമാറിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. ജൂണിൽ നടക്കാനിരിക്കുന്ന പുനഃപരീക്ഷയ്ക്കായി പുതിയ ചോദ്യപ്പേപ്പർ സമിതി ഉടൻ രൂപീകരിക്കും. രഹസ്യമായി ഇതിനായുള്ള നടപടികളാണ് സ്വീകരിക്കുന്നത് എന്ന് എൻ ടി എ വൃത്തങ്ങൾ അറിയിച്ചു



