തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. വൈദ്യുതി ഉപഭോഗത്തിലെ വൻ വർധനവും ലഭ്യതയിലെ കുറവും കാരണം ഇന്നലെ വിവിധയിടങ്ങളിൽ 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വരും ദിവസങ്ങളിലും മഴ ലഭിച്ചില്ലെങ്കിൽ നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നത്.
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനിലയിലെ വർധനവുമാണ് വൈദ്യുതി ഉപയോഗം കുത്തനെ ഉയരാൻ കാരണം. രാജ്യത്തുടനീളം വൈദ്യുതി ആവശ്യം കൂടിയതോടെ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.
കെഎസ്ഇബി ഡാമുകളിലെ ജലനിരപ്പ് നിലവിൽ ആകെ സംഭരണ ശേഷിയുടെ 28 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം 24 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നപ്പോൾ, ഉപഭോഗം 86.46 ദശലക്ഷം യൂണിറ്റാണ്. കേന്ദ്ര വിഹിതവും ഉയർന്ന വില നൽകിയുള്ള കരാറുകളും വഴിയാണ് നിലവിൽ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം ഒരുവിധം നേരിടുന്നത്.



