Tuesday, July 14, 2026
Homeഅമേരിക്കസംഗീത ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് വിട ✍സൈമ ശങ്കർ, മൈസൂർ

സംഗീത ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് വിട ✍സൈമ ശങ്കർ, മൈസൂർ

ഭാവസാന്ദ്രമായ സ്വരമാധുര്യം കൊണ്ട് തലമുറകളുടെ ഹൃദയം കവർന്ന തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകി (88) അന്തരിച്ചു. ശ്വസനസംബന്ധമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം.

തന്‍റെ സവിശേഷമായ ശബ്ദമാധുരിയാല്‍ ആസ്വാദക ഹൃദയങ്ങളില്‍ മധുമഴ പെയ്യിച്ച എസ് ജാനകി ഇന്ത്യന്‍ പിന്നണിഗാന രംഗത്തെ ഇതിഹാസങ്ങളില്‍ ഒരാളാണ്. സംഗീത പ്രേമികളുടെ ജാനകിയമ്മ. 5 പതിറ്റാണ്ടുകളിലേറെ നീണ്ടുനിന്ന സംഭവബഹുലമായ സംഗീതജീവിതത്തില്‍ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമൊക്കെയായി ഇരുപതിനായിരത്തിലധികം ഗാനങ്ങളും, നാല് ദേശീയ പുരസ്കാരങ്ങള്‍ നേട്ടങ്ങളും കേരളത്തിന്‍റെ 11 എണ്ണം അടക്കം മുപ്പതിനു മകളില്‍ സംസ്ഥാന പുരസ്ക്കാര നേട്ടങ്ങളും ജാനകിയമ്മയ്ക്ക് സ്വന്തമായുണ്ട്.ആറ് പതിറ്റാണ്ടിലധികം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയിപ്പിച്ച ആ മധുരനാദത്തിന്റെ വേർപാടോടെ ഇന്ത്യൻ സംഗീതത്തിലെ ഒരു സുവർണ്ണ യുഗത്തിനാണ് വിരാമമാകുന്നത്.

സംഗീതയാത്രയുടെ തുടക്കം:

1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് സിസ്‌ത്ല [ജാനകി] എന്ന എസ്. ജാനകിയുടെ ജനനം. ചെറുപ്പകാലം മുതൽക്കേ സംഗീതത്തിൽ താല്പര്യം പ്രകടിപ്പിച്ച അവർ പത്താം വയസ്സിൽ നാദസ്വരം വിദ്വാൻ പൈതി സ്വാമിയുടെ കീഴിൽ ശാസ്ത്രീയ സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠിച്ചു. 1956-ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീത മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത് ജാനകിയുടെ ജീവിതത്തിൽ വഴിത്തിരിവായി. തുടർന്ന് 1957-ൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്.

മലയാളത്തിന്റെ ‘ദത്തുപുത്രി’

മലയാളിയല്ലാതിരുന്നിട്ടും മലയാള ഭാഷയുടെ ഭാവവും ഉച്ചാരണശുദ്ധിയും പൂർണ്ണമായി ഉൾക്കൊണ്ട് മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി ഗാനങ്ങൾ ജാനകിയമ്മ സമ്മാനിച്ചു. 1957-ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് അവർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് സംഗീതസംവിധായകൻ എം.എസ്. ബാബുരാജുമായുള്ള കൂട്ടുകെട്ട് മലയാള സിനിമാ സംഗീതത്തിൽ ഒരു പുതിയ ചരിത്രം തന്നെയെഴുതി.

* ‘തളിരിട്ട കിനാക്കൾതൻ’
* ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ’
* ‘സൂര്യകാന്തി സൂര്യകാന്തി’
* ‘വാസന്ത പഞ്ചമി നാളിൽ’
* ‘തുമ്പി വാ തുമ്പക്കുടത്തിൻ’

തുടങ്ങി മലയാളിയുടെ വിരഹവും പ്രണയവും താലാട്ടുമെല്ലാം ജാനകിയമ്മയുടെ കാതുകളിൽ തേന്മഴയായി പെയ്തിറങ്ങി. കുട്ടികളുടെ ശബ്ദത്തിൽ പാടാനുള്ള അവരുടെ സവിശേഷമായ കഴിവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭാഷാതിർത്തികൾ മായ്ച്ച ഗാനകോകിലം

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ദക്ഷിണേന്ത്യൻ ഭാഷകൾക്ക് പുറമെ ഹിന്ദി, ബംഗാളി, ഒഡിയ, പഞ്ചാബി, ഗുജറാത്തി, തുളു, സംസ്കൃതം, ജർമ്മൻ, ഇംഗ്ലീഷ് ഉൾപ്പെടെ ഇരുപതോളം ഭാഷകളിലായി നാൽപ്പതിനായിരത്തിലധികം ഗാനങ്ങളാണ് ആ കിളിനാദത്തിൽ പിറന്നത്. തമിഴിൽ ഇളയരാജ-എസ്.പി. ബാലസുബ്രഹ്മണ്യം-എസ്. ജാനകി കൂട്ടുകെട്ടും കന്നഡയിൽ ഡോ. രാജ്കുമാറുമായുള്ള തരംഗങ്ങളും ദക്ഷിണേന്ത്യൻ സംഗീത ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളായിരുന്നു.

പുരസ്കാര നിറവിൽ

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ആദ്യമായി മലയാള മണ്ണിലേക്ക് എത്തിച്ചത് എസ്. ജാനകിയാണ് (‘ഓപ്പോൾ’ എന്ന ചിത്രത്തിലെ ‘ഏറ്റുമാനൂരമ്പലത്തിൽ…’ എന്ന ഗാനത്തിലൂടെ). നാല് തവണ ദേശീയ പുരസ്കാരവും, 11 തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളുടെ മുപ്പതിലധികം പുരസ്കാരങ്ങൾ ഇവരെ തേടിയെത്തിയിട്ടുണ്ട്. 2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അവർ അത് നിരസിക്കുകയുണ്ടായി.

2016-ൽ സിനിമാ പിന്നണി ഗാനരംഗത്തുനിന്നും 2017-ൽ മൈസൂരുവിലെ വേദിയിൽ വെച്ച് പൊതു പരിപാടികളിൽ നിന്നും അവർ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. പക്ഷെ 2018ല്‍ പന്നാടി എന്ന ചിത്രത്തില്‍ രാജേഷ് രാമലിംഗം എന്ന സംഗീത സംവിധായകന് വേണ്ടി പാടാന്‍ ഒരിക്കല്‍ കൂടി റികോര്‍ഡിംഗ് സ്റ്റുഡിയോയില്‍ എത്തുകയുണ്ടായി.

സംഗീതലോകത്ത് നാദ വിസ്മയംതീർത്ത ജാനകിയമ്മ നമ്മളെ വിട്ടുപിരിഞ്ഞു എങ്കിലും ആ മാന്ത്രിക ശബ്ദം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ഇനിയും ഒഴുകിക്കൊണ്ടേയിരിക്കും.

സൈമ ശങ്കർ, മൈസൂർ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com