ജീവിതം അതിന്റെ പൂർണ്ണതയിലെത്തുന്നത് പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴാണ്. പ്രശ്നങ്ങൾ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്; അവയില്ലാത്ത ഒരു ജീവിതം മരീചിക മാത്രമാണ്. എന്നാൽ, പലപ്പോഴും പ്രതിസന്ധികൾ നമ്മെ തളർത്തുന്നത് അവയുടെ സങ്കീർണ്ണത കൊണ്ടല്ല, മറിച്ച് നമ്മൾ അവയെ സമീപിക്കുന്ന രീതികളുടെ പോരായ്മ കൊണ്ടാണ്.
രോഗത്തിന്റെ ബാഹ്യലക്ഷണങ്ങളെയല്ല, അതിന്റെ മൂലകാരണത്തെയാണ് ചികിത്സിക്കേണ്ടത്. എന്താണ് യഥാർത്ഥ പ്രശ്നം എന്നും അതിന്റെ അടിസ്ഥാന ഹേതു എന്താണെന്നും തിരിച്ചറിയുന്ന നിമിഷം തന്നെ പരിഹാരത്തിന്റെ വാതിലുകൾ തുറക്കപ്പെടും. വിവേകപൂർവ്വമായ ആഴത്തിലുള്ള ചിന്തയാണ് ഏതൊരു പ്രശ്നപരിഹാരത്തിന്റെയും ആദ്യപടി.
അന്ധമായ അനുസരണയും സ്വയം അടിച്ചേൽപ്പിക്കുന്ന അടിമത്തവും.
സ്വന്തമായി ചിന്തിച്ച് തീരുമാനങ്ങളെടുക്കാൻ മടിച്ച്, മറ്റുള്ളവരുടെ വാക്കുകളെയും ചിന്തകളെയും കണ്ണുമടച്ച് സ്വീകരിക്കുന്നവർ സ്വയം അടിമത്വം വരിക്കുകയാണ് ചെയ്യുന്നത്. അസ്ഥാനത്തുള്ള അനാവശ്യ വിധേയത്വം മനുഷ്യനെ നിർഗുണനും കാര്യശേഷിയില്ലാത്തവനുമാക്കി മാറ്റും. പ്രശസ്ത തത്ത്വചിന്തകനായ സോക്രട്ടീസ് ഒരിക്കൽ പറയുകയുണ്ടായി:
“പരിശോധനകൾക്ക് വിധേയമാക്കാത്ത ജീവിതം ജീവിക്കാൻ യോഗ്യമേയല്ല.”
സ്വന്തം ബുദ്ധിയെയും വിവേകത്തെയും പരീക്ഷിക്കാതെ മറ്റുള്ളവരുടെ വഴിയിലൂടെ മാത്രം സഞ്ചരിക്കുന്നവർക്ക് ഈ വചനം ഒരു ഓർമ്മപ്പെടുത്തലാണ്.
തങ്ങൾക്ക് മുകളിൽ അനന്തമായി പരന്നുകിടക്കുന്ന വിസ്തൃതമായ ആകാശത്തെ മറന്ന് ജീവിക്കുന്നവർക്ക് മണ്ണിലിഴയാൻ മാത്രമേ സാധിക്കൂ. അവർക്ക് ഒരിക്കലും സ്വന്തം മേച്ചിൽപ്പുറങ്ങളോ പുതിയ അനുഭവങ്ങളോ സ്വന്തമാക്കാൻ കഴിയില്ല. തങ്ങൾ കണ്ടുപരിചയിച്ച ചുറ്റുമതിൽ മാത്രമാണ് ശരിയെന്നും അതിനപ്പുറമുള്ളതെല്ലാം തെറ്റാണെന്നുമുള്ള കടുപ്പമേറിയ അന്ധതയിലേക്ക് അവർ വീണുപോകുന്നു.
വിയോജിപ്പുകളുടെ ക്രിയാത്മക ഊർജ്ജം.
ചോദ്യങ്ങൾ ചോദിക്കാത്ത, വിയോജിപ്പുകൾ പ്രകടിപ്പിക്കാത്ത ഒരു സമൂഹം ജീവനറ്റതാണ്. എല്ലാറ്റിനോടും നിരുപാധികം തലയാട്ടുന്നവരല്ല, മറിച്ച് സ്വന്തം നിലപാടുകൾ വ്യക്തമാക്കാനും വിയോജിപ്പുകൾ മാന്യമായി രേഖപ്പെടുത്താനും ആർജ്ജവം കാണിക്കുന്നവരാണ് ഏത് പ്രസ്ഥാനത്തിന്റെയും സമൂഹത്തിന്റെയും യഥാർത്ഥ ക്രിയാത്മക ശക്തി.
മഹാത്മാഗാന്ധി വ്യക്തമാക്കിയതുപോലെ.
“ശ്രേഷ്ഠമായ ഒരു വിയോജിപ്പ് (Honest dissent) എന്നത് പലപ്പോഴും പുരോഗതിയുടെ ഏറ്റവും നല്ല അടയാളമാണ്.”
വ്യത്യസ്തമായ ചിന്തകളും വിയോജിപ്പുകളുമാണ് പുതിയ ആശയങ്ങളിലേക്കും സാമൂഹിക നവീകരണത്തിലേക്കും വഴിതുറക്കുന്നത്. അതുകൊണ്ട്, അന്ധമായ അനുകരണങ്ങളുടെയും അനാവശ്യമായ വിധേയത്വങ്ങളുടെയും ചുവരുകൾ നമുക്ക് ഭേദിക്കാം. ചുറ്റുമതിലുകൾക്കപ്പുറമുള്ള വലിയ ലോകത്തെ കാണാൻ നമ്മുടെ കാഴ്ചകളെ പ്രാപ്തമാക്കാം.
ചിന്തകൾ സ്വതന്ത്രമാവട്ടെ, മനസ്സ് വിശാലമാവട്ടെ…
കാരണം, തുറന്നിട്ട ജാലകങ്ങളിലൂടെ മാത്രമേ പുതിയ വെളിച്ചവും വായുവും കടന്നുവരികയുള്ളൂ.
സിജു ജേക്കബ്✍
(എഴുത്തുകാരൻ സഞ്ചാരി)




Right 👍