അജ്മാൻ: യുഎഇ ലെ പ്രമുഖ പ്രവാസി സംഘടനയായ മാസ്’ഷാർജ്ജ, കെഫയുമായി (KEFA) ചേർന്ന് സംഘടിപ്പിച്ച വിഎസ് അച്യുതാനന്ദൻ സ്മാരക ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു.

ഫെബ്രുവരി ഒന്ന് ഞായറാഴ്ച അജ്മാൻ ക്വാട്ടറോ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ യുഎഇയിലെ പ്രമുഖരായ പതിനാറ് ടീമുകളാണ് അണിനിരന്നത്. ആവേശകരമായ മത്സരത്തിൽ യുഎഇ ലെ ഫുഡ്ബോൾ പ്രേമികളുടെ ഇടയിൽ ഹരമായി മാറിയ ബിൻ മൂസ ഗ്രൂപ്പിൻ്റെ ടീം ഒന്നാം സ്ഥാനവും, യുനൈറ്റഡ് FC ടീം രണ്ടാം സ്ഥാനവും കരസ്തമാക്കി. പ്രഗത്ഭരായ കളിക്കാരെ അണിനിരത്തി തുടക്കം മുതൽ വീറോടെ കളിച്ച് മുന്നേറിയ പ്രോഗ്രസ്സീവ് ചാവക്കാട് ടീം, മിന്നും പ്രകടനം കാഴ്ച്ചവച്ചെങ്കിലും അവസാന റൗണ്ട് പോരാട്ടത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി മടങ്ങി. സെമി ഫൈനലിലെ ആവേശപ്പോരാട്ടത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ടീമിന് ഫൈനൽ പ്രവേശനം നഷ്ടമായത്.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന വിഎസിന്റെ സ്മരണാർത്ഥം ഇന്ത്യക്ക് പുറത്ത് ആദ്യമായി സംഘടിപ്പിക്കപ്പെട്ട ടൂർണമെന്റ് എന്ന പ്രത്യേകതയും ഈ കായിക മാമാങ്കത്തിനുണ്ടായിരുന്നു.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എഎ റഹീം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരം ഐഎം വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുത്ത ചടങ്ങിൽ മുൻ എംഎൽഎ കെവി. കുഞ്ഞിരാമൻ, അജ്മാൻ ക്വാട്ടറോ സ്റ്റേഡിയം മാനേജർ ക്യാപ്റ്റൻ അബ്ദുൽ അസീസ്, ലോകകേരള സഭാംഗം ടികെ അബ്ദുൽ ഹമീദ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രകാശ് എന്നിവരും മറ്റ് സാമൂഹിക സാംസ്കാരിക നേതാക്കളും സന്നിഹിതരായിരുന്നു.

ടൂർണ്ണമെൻ്റിലെ ഏറ്റവും മികച്ച കളിക്കാരനായി UFC യുടെ ജിപ്സനേയും, ഏറ്റവും മികച്ച ഗോൾ വേട്ടകാരനായി പ്രോഗ്രസ്സീവ് ചാവക്കാടിൻ്റെ അജ്സലിനേയും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള ട്രോഫികളും മറ്റ് പുരസ്കാരങ്ങളും എഎ റഹീം എംപി വിതരണം ചെയ്തു. മാസ് ഭാരവാഹികളും കെഫ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. പ്രോഗ്രസ്സീവ് സ്പോർട്സ് കൺവീനവർ ആരിഫ്, മാനേജർ ശ്രീബി എന്നിവർ സന്നിഹിതരായിരുന്നു.



