സംസ്ഥാനത്ത് നാശം വിതച്ച് ശക്തമായ കാറ്റും മഴയും.കടലിൽ വീശിയടിച്ച ശക്തമായ കാറ്റിൽ ബേപ്പൂരിലെ മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് കടലിൽ വീശിയടിച്ച ശക്തമായ കാറ്റിൽപ്പെട്ടത്. മാറാട് ബഹറുൽ ഈസാൻ എന്ന ബോട്ടിലെ 50ലധികം മത്സ്യത്തൊഴിലാളികളും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇടുക്കിയിൽ മരം വീണ് ഏലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളി മരിച്ചു. ഗൂഡല്ലൂർ സ്വദേശി പെരുമയി ആണ് മരിച്ചത്. കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ ചുഴലിയിൽ കോഴിക്കോട് ചെക്യാട് മരങ്ങൾ കടപുഴകി. കല്ലാച്ചിയിൽ നാല് വീടുകൾക്ക് മുകളിൽ മരം വീണ് നാശനഷ്ടങ്ങളുണ്ടായി. കുറ്റ്യാടി ചുരം മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. പുഴകളിൽ ജലനിരപ്പുയരുകയാണ്. താമരശേരിയിൽ ചുരം എട്ടാം വളവിന് സമീപം റോഡിൽ വില്ലൽ രൂപപ്പെട്ടു. ശക്തമായ കാറ്റിൽ പുഷ്പ ജംഗ്ഷൻ സമീപമുള്ള പരസ്യ ബോർഡിൻ്റെ ഇരുമ്പ് ഫ്രെയിം സമീപത്ത് നിർത്തിയ കാറിന് മുകളിലേക്ക് വീണു. കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി.
കാരശ്ശേരിയിൽ 70 വർഷം പഴക്കമുള്ള പൊതുകിണർ ഇടിഞ്ഞു താഴ്ന്നു. പ്രദേശത്തെ ഗതാഗത നിയന്ത്രണം തുടരും. തൃശ്ശൂരിൽ പൂമല ഡാമിൻറെ ജലനിരപ്പ് ഉയർന്നു. ഡാം തുറക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കാസർഗോഡ് ചെറുവത്തൂരിലും കള്ളാറിലും വീശിയടിച്ച ശക്തമായ കാറ്റിലും മഴ വീടുകൾക്ക് കേടുപാടുണ്ടായി. മൂന്നാറിൽ ദേശീയപാതയോരത്ത് ഭൂമി ഇടിഞ്ഞു താഴ്ന്നത് അപകട ഭീഷണിയായി തുടരുകയാണ്.



