വാഷിംഗ്‌ടൺ ഡി സി : പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ശേഷം എത്ര ‘ഡ്രീമർമാരെ’ (ചെറുപ്പകാലത്ത് യു.എസിൽ എത്തിയ അനധികൃത കുടിയേറ്റക്കാർ) രാജ്യം കടത്തിയെന്ന കാര്യത്തിൽ കൃത്യമായ വിവരമില്ലാതെ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ ആശയക്കുഴപ്പത്തിൽ. ‘ഡാക്ക’ (DACA) ആനുകൂല്യം ലഭിക്കുന്ന എത്ര പേരെ നാടുകടത്തിയെന്ന ചോദ്യത്തിന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് നൽകിയ വ്യത്യസ്ത മറുപടികളാണ് വിവാദത്തിന് കാരണമായത്.
കഴിഞ്ഞ പത്ത് മാസത്തിനിടെ ഡെമോക്രാറ്റുകൾ നൽകിയ കത്തുകൾക്ക് വ്യത്യസ്തമായ കണക്കുകളാണ് വകുപ്പ് നൽകിയത്. ഒരിടത്ത് 270 പേരെ തടവിലാക്കിയെന്ന് പറഞ്ഞപ്പോൾ, മറ്റൊരിടത്ത് അത് 261 ഉം പിന്നീട് 658 ഉം ആയി മാറി. നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിലും വലിയ വൈരുധ്യമുണ്ട്. കോഡിങ് തകരാറാണ് ഇതിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഒബാമ ഭരണകൂടം കൊണ്ടുവന്ന ‘ഡാക്ക’ പദ്ധതി വഴി യു.എസിൽ താമസിക്കാൻ അനുമതിയുള്ള ലക്ഷക്കണക്കിന് യുവാക്കളെ ട്രംപ് ഭരണകൂടം രഹസ്യമായി നാടുകടത്താൻ ശ്രമിക്കുകയാണെന്ന ആശങ്ക ഇതോടെ ശക്തമായിട്ടുണ്ട്. കൃത്യമായ കണക്കുകൾ മറച്ചുവെക്കുന്നത് മനഃപൂർവമാണെന്ന് ഡെമോക്രാറ്റിക് പ്രതിനിധികൾ ആരോപിക്കുന്നു.



