തിരിഞ്ഞു നോക്കി ഉപ്പുതൂണായി (ഉല്പ. 19:15 – 28)
“ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽ നിന്നു തിരിഞ്ഞു നോക്കി ഉപ്പു തൂണായി ഭവിച്ചു” (വാ. 26).
തിരിഞ്ഞു നോക്കരുതെന്ന ദേവ കല്പന ലംഘിച്ചതുമൂലം ഓർഫിയൂസ് എന്ന ഗ്രീക്കു ഗായകന് തന്റെ ഭാര്യയെ നഷ്ടപ്പെട്ട കഥ ഗ്രീക്കു പുരാണങ്ങളിലുണ്ട്. അതി
നു സമാനമായ ഒന്നാണ്, ലോത്തിന്റെ ഭാര്യയുടെ കഥ. അവരുടെ മനസ്സ് സോദോമിലെ സമ്പത്തിൽ ഉടക്കിക്കിടന്നിരുന്നതിനാൽ അവിടത്തെ സമൃദ്ധിയും സമ്പാദ്യങ്ങളും ഉപേക്ഷിച്ചു പോകാൻ അവർ മാനസ്സീകമായി തയ്യാറായിരുന്നില്ല. പട്ടണം തീയാൽ നശിക്കാൻ പോകുന്നു എന്ന വാർത്ത കേട്ട് എല്ലാം ഇട്ടെറിഞ്ഞു പോകാൻ ഭർത്താവു ധൃതി കാട്ടിയപ്പോൾ അവരും ഒപ്പം ഇറങ്ങി എങ്കിലും, അവിടത്തെ സമ്പത്തിനെക്കുറിച്ചുള്ള ചിന്തകൾ അവരെ പിറകിലേക്കു വലിച്ചുകൊണ്ടിരുന്നു. അങ്ങനെയാണവർ പിന്നിലേക്കു തിരിഞ്ഞു നോക്കിയതും, അവിടെ മര വിച്ചു നിന്നു പോയതും. വേദ പുസ്തകത്തിലെ ആ ദുരന്ത കഥാപാത്രത്തിന്റെ അവശേഷിപ്പ് അവടെ ഒരു പ്രതിമ പോലെ ഇന്നും കാണപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്!
ഈ ചരിത്രത്തിന്റെ ആവർത്തനം കർത്താവിന്റെ രണ്ടാം വരവിന്റെ കാലത്തും ഉണ്ടാകും എന്നാണു യേശു നൽകിയിട്ടുള്ള മുന്നറിയിപ്പ് (ലൂക്കോ. 17:32). അവർ ലോത്തിന്റെ ഭാര്യയെപ്പോലെ കൈവിടപ്പെടും എന്നാണ് കർത്താവു പറഞ്ഞിട്ടുള്ളത്. അവർ തിന്നും കുടിച്ചും, വിറ്റും നട്ടും, സമ്പത്തു വലിച്ചുകൂട്ടി സത്യ ദൈവത്തെ മറന്നു കളഞ്ഞു നശിച്ചുപോയതു പോലെ, നമുക്കും സംഭവിക്കരുത് എന്ന താൽപര്യം കർത്താവിന് ഉണ്ടായിരുന്നതിനാൽ ആണ്, താൻ അങ്ങനെ ഒരു മുന്നറിയിപ്പ് നൽകിയത്.
“തീൻ പുളപ്പ് ” അഥവാ അമിത ഭക്ഷണ ആസക്തി ആയിരുന്നു സോദോമിന്റെ
പാപം എന്നാണു യെഹസ്ക്കേൽ പ്രവാചകൻ നൽകുന്ന സൂചന (യെഹ.16:49).
അതു ഇന്നത്തെ ലോകത്തിലും ഒന്നിനൊന്നു വർദ്ധിച്ചു വന്നു കൊണ്ടിരിക്കു
കയാണ്! ഒരു ഭാഗത്തു ഭക്ഷണ ദാരിദ്ര്യം കൊണ്ടു മനുഷ്യർ പട്ടിണി കിടന്നു മരിക്കുമ്പോൾ, മറ്റൊരു ഭാഗത്ത് മനുഷ്യർ ഭോഗ പ്രിയരായി അമിത ഭക്ഷണം കഴിച്ച്
ആറാടുന്നു.
ലോത്തിന്റെ ഭാര്യയ്ക്കു സംഭവിച്ച ദുരന്തം നമുക്കൊരു മുന്നറിയിപ്പാണ്.
ലോകമോഹം, ദൈവരാജ്യ ബദ്ധമായി മുമ്പോട്ടു പോകാനുള്ള ദൈവ
നിയോഗത്തിൽ നിന്നും നമ്മെ പിന്നോട്ടു വലിക്കരുത്. കലപ്പയ്ക്കു കൈ വെച്ചതിനു ശേഷം പിന്നോട്ടു നോക്കുന്നവരാരും ദൈവരാജ്യത്തന് കൊള്ളാകുന്നവരല്ല എന്നാണു കർത്താവു പറഞ്ഞിട്ടുള്ളത്. പിമ്പിലുള്ളതു മറന്നു മുമ്പിലുള്ളതിനായി ആഞ്ഞും കൊണ്ട് നമുക്ക് മുമ്പോട്ടു തന്നെ ഓടാം.
ചിന്തയ്ക്ക്: വിശ്വാസ ഓട്ടത്തിൽ ലോത്തിന്റെ ഭാര്യ എക്കാലവും നമുക്കൊരു അപായ സൂചന ആയിരിക്കണം!



