തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ ക്രമക്കേടില്‍ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎംഎസ്‌സിഎല്‍) ബ്ലീച്ചിംഗ് പൗഡര്‍ വാങ്ങിയതില്‍ ക്രമക്കേടുകള്‍ നടന്നതായുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് 11നും മേയ് ആറിനും ഇടയില്‍ നടന്ന ബ്ലീച്ചിംഗ് പൗഡര്‍ പര്‍ച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്ന മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രി കെ മുരളീധരന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. കെഎംഎസ്‌സിഎല്‍ സ്വീകരിച്ച നടപടിക്രമങ്ങളില്‍ ബാധകമായ ചട്ടങ്ങളും ടെന്‍ഡര്‍ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോയെന്നും ന്യായമായ വിലയ്ക്കാണോ വാങ്ങിയതെന്നും പരിശോധിക്കും. വാങ്ങിയ ബ്ലീച്ചിംഗ് പൗഡറിന്റെ ഗുണനിലവാരവും ഉപയോഗവും വിലയിരുത്തുമെന്നും മന്ത്രിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നുണ്ട്. സര്‍ക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടണ്ടോ എന്നും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
ആരോഗ്യ വകുപ്പിലെ അനാസ്ഥ അന്വേഷിക്കാന്‍ ഇന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കിയിരുന്നു. പത്ത് വര്‍ഷത്തെ മെഡിക്കൽ പര്‍ച്ചേസ് അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചാണ് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയത്. കൊവിഡ് കാലവും അന്വേഷണ പരിധിയിലുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കുറ്റക്കാരെ കൃത്യമായി കണ്ടെത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ പത്തു വര്‍ഷത്തെ ഇടപാടുകളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയാല്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്നും ആരോഗ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദേശം.
പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പോരായ്മകളെ കുറിച്ച് പഠിക്കാന്‍ എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയോട് ആരോഗ്യ വകുപ്പ് നിർദേശിച്ചത്.



