ചങ്ങനാശ്ശേരി : സ്വർണം പണയം വച്ചാൽ പരമാവധി തുക ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് 47.200 ഗ്രാം സ്വർണ്ണാഭരണങ്ങൾ കൈപ്പറ്റി തിരികെ നൽകാതെ വഞ്ചിച്ച കേസിൽ രണ്ട് പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മാമ്മൂട് പോസ്റ്റൽ അതിർത്തിയിലെ മടത്തിപ്പറമ്പിൽ വീട്ടിൽ ദേവാനന്ദദാസ്, ചങ്ങനാശ്ശേരി മതുമൂല ഭാഗത്തെ നെല്ലറയിൽ വീട്ടിൽ ചെറിയാൻ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സ്വർണം പണയം വെച്ചാൽ പരമാവധി തുക ലഭ്യമാക്കാമെന്ന് പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ച പ്രതികൾ, 47.200 ഗ്രാം സ്വർണ്ണാഭരണങ്ങൾ കൈപ്പറ്റുകയായിരുന്നു. തുടർന്ന് ന്യൂ സേവിങ് എന്റർപ്രൈസസ്, തെങ്ങണ എന്ന സ്ഥാപനത്തിന്റെ ഉടമയായ ഒന്നാം പ്രതി ദേവാനന്ദദാസ്, തെങ്ങണയിലെ ജോസ്കോ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ സ്വർണം പണയം വെച്ച് 2,96,000 രൂപ കൈപ്പറ്റി.
പിന്നീട് സ്വർണം തിരികെ വാങ്ങാൻ എത്തിയ യുവതിക്ക് ആഭരണങ്ങൾ തിരികെ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. സംഭവത്തിൽ തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്.



