Sunday, July 5, 2026
Homeഅമേരിക്കബന്ധങ്ങളും, മൂല്യങ്ങളും ചോരുന്ന ഒരു വല്ലാത്ത കാലമോ? (ലേഖനം)✍ മനു ഫിലിപ്പ്, പുത്തൻകുരിശ്

ബന്ധങ്ങളും, മൂല്യങ്ങളും ചോരുന്ന ഒരു വല്ലാത്ത കാലമോ? (ലേഖനം)✍ മനു ഫിലിപ്പ്, പുത്തൻകുരിശ്

ഈ ലോകത്ത് ഇത്രയും ദുഷ്ടത എന്തുകൊണ്ട്? അമ്മയുടെ കൈകളിൽ കുഞ്ഞുങ്ങളും, മക്കളുടെ കൈകളിൽ അമ്മമാരും പൊലിഞ്ഞുവീഴുന്ന ഒരു ലോകം. ഇക്കാലത്തെ മനു ഷ്യന്റെ നെഞ്ചിൽ പതിഞ്ഞ തീക്കനലിന്റെ രഹസ്യം എന്താണ്? പത്രത്തിന്റെ ഒരു കോണിൽ, ന്യൂസ് ചാനലുകളുടെ അടിവരയിൽ, “അമ്മ സ്വന്തം കുഞ്ഞിനെ കൊന്നു.” “മകൻ അമ്മയെ വെട്ടിക്കൊന്നു.” മനഃസാക്ഷിയുള്ള ഏവരും അത്തരം വാർത്തകൾക്കു മുമ്പിൽ ഒരു നിമി ഷം നിശ്ചലരാകുന്നു. ഹൃദയം ഭാരമേറി ചോദിക്കുന്നു: ഈ ലോകം എവിടെയാണ് എത്തി നിൽക്കുന്നത്? ഹൃദയഭാരത്തോടെയാണ് ഞാൻ ഇങ്ങനെ കുറിച്ചിടുന്നത്. നാം അക്രമാസ ക്തമായ ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്—അശുഭകരമായ യാഥാർത്ഥ്യങ്ങളുടെ നിഴ ലിലാണ് നമ്മുടെ ദിവസങ്ങൾ കടന്നുപോകുന്നത്. വാർത്തകളുടെ തലക്കെട്ടുകൾ തന്നെ അക്രമത്തിന്റെ കറുത്ത ഭാഷയിൽ എഴുതപ്പെടുന്നു. വിമാനങ്ങൾ മിസൈലുകളായി മാറു ന്നു; ആരാധനാലയങ്ങൾ വെറുപ്പിന്റെ കശാപ്പുശാലകളായി മാറുന്നു. വെറുപ്പ്, കോപം, സംഘ ർഷം, അരക്ഷിതാവസ്ഥ, ഇവയൊക്കെയാണ് ഇന്നത്തെ ലോകത്തിന്റെ മുഖഭാവം. എന്നാൽ അടിസ്ഥാന പ്രശ്നം പുറത്തല്ല; നമ്മുടെ ഹൃദയങ്ങളിലാണ്. ദൈവം സൃഷ്ടിച്ച മനുഷ്യൻ ഇത്ര ത്തോളം തകർന്നുപോയത് എങ്ങനെ? ‘ദുഷ്ടത’ എന്ന വാക്ക് പോലും ഇവിടെ അപര്യാ പ്തമാകുന്നു. ഇത് ക്രൂരത മാത്രമല്ല; ബന്ധങ്ങളുടെ അസ്ഥികൂടങ്ങൾ ചിതറിപ്പോയ ഒരു ലോക ത്തിന്റെ നിലവിളിയാണ്. ചോദ്യം ഒന്നേയുള്ളു, ഈ ലോകത്ത് ഇത്രയും ദുഷ്ടത എന്തുകൊണ്ട്?

കുഞ്ഞുങ്ങൾക്കായി സ്വന്തം ജീവൻ പോലും ബലിയിടുന്ന ജീവജാലങ്ങൾ ഈ പ്രപഞ്ച ത്തിൽ അനവധി. പെൺ ഓക്ടോപസ് ആയിരക്കണക്കിന് മുട്ടകൾ ഇടുകയും, ആറുമാസം വരെ അവയെ സംരക്ഷിക്കുകയും, പട്ടിണി കിടന്ന് മരിക്കുന്നതുവരെ ഭക്ഷണം നിരസിക്കു കയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അവയെ ഏറ്റവും ത്യാഗപൂർണ്ണമായ അമ്മമാരിൽ ഒരാളായി കണക്കാക്കുന്നു. അമ്മ ചീങ്കണ്ണികൾ തങ്ങളുടെ കുഞ്ഞുങ്ങളെ വായിൽ വഹിച്ച് ഒരു വർഷംവരെ കാത്തുസൂക്ഷിക്കുന്നു. പക്ഷിമൃഗാദികളിൽ മാതൃസ്നേഹത്തിന്റെ തീക്ഷ്ണത വിവേകബുദ്ധിയില്ലാത്ത സഹജബോധത്തിന്റെ ശുദ്ധമായ പ്രകാശമാണ്. കുഞ്ഞുങ്ങൾക്കു വേണ്ടി ത്യാഗമനുഭവിക്കുന്ന പക്ഷിമൃഗാദികൾ ഈ പ്രപഞ്ചത്തിലുണ്ടെന്നു അറിഞ്ഞിരിക്കു ന്നത് നല്ലതാണ്. ഒരു സ്ത്രീ തന്റെ കുഞ്ഞിനെ പ്രസവിക്കുമ്പോൾ അനുഭവിക്കുന്ന വേദന അമ്പത് അസ്ഥികൾ ഒരേസമയം ഒടിയുന്നതിന് തുല്യമാണെന്ന് ശാസ്ത്രീയമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയൊരു മാതാവ് സ്വന്തം കുഞ്ഞിനെ കൊല്ലുന്ന വാർത്ത കൾ നമ്മൾ കേൾക്കുന്ന കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. ഇതൊരു വ്യക്തിഗത വീഴ്ച മാത്രമല്ല; ബന്ധങ്ങൾ ചോരുന്ന ഒരു കാലത്തിന്റെ പ്രതീകമാണ്. ഒരുകാലത്ത് “അമ്മ” എന്ന വാക്ക് സുരക്ഷയായിരുന്നു; “മക്കൾ” എന്ന വാക്ക് പ്രതീക്ഷയായിരുന്നു. ഇന്ന് ബന്ധങ്ങൾ കരാറുകളായി മാറി—“നീ എന്നെ സന്തോഷിപ്പിക്കുന്നുണ്ടോ?” “നീ എന്നെ ബുദ്ധിമുട്ടിക്കു ന്നുണ്ടോ?” ഈ ചോദ്യങ്ങളിലാണ് അമ്മയും മകനും ശത്രുക്കളായി മാറുന്നത്. ബന്ധങ്ങൾ ഉത്തരവാദിത്വമായിരിക്കേണ്ടിടത്ത് ഭാരമായി മാറുമ്പോൾ, സ്നേഹം ബാധ്യതയായി തോന്നു മ്പോൾ, ദുർബല മനസ്സുകൾ ക്രൂരമായ വഴികൾ തിരയുന്നു. ഇവിടെ കൊല്ലപ്പെടുന്നത് ശരീരങ്ങൾ മാത്രമല്ല—ബന്ധങ്ങളാണ്. സ്നേഹം ഒഴിഞ്ഞിടത്താണ് ക്രൂരത വളരുന്നത്.

സമൂഹം മനുഷ്യനെ ഒറ്റപ്പെടുത്തുമ്പോൾ, വിശപ്പ് മനുഷ്യനെ ക്രൂരനാക്കുന്നു. അപമാനം പ്രതികാരിയായി മാറ്റുന്നു. നിരാശയും ഭയവും ചേർന്ന് മനുഷ്യനെ തന്റെ തന്നെ ബന്ധങ്ങളെ ശത്രുക്കളായി കാണുന്ന നിലയിലേക്ക് തള്ളിവിടുന്നു. അമ്മമാർ കുഞ്ഞുങ്ങളെ കൊല്ലുന്ന വാർത്തകൾ കേൾക്കുമ്പോൾ, അവരെ മാത്രം കുറ്റപ്പെടുത്തുന്ന സമീപനം അപൂർണ്ണമാണ്. ഒരു കുഞ്ഞിനെ കൊല്ലുന്ന അമ്മയുടെ ഉള്ളിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ നിരാശയും പരാജയബോധവും, സഹായം ചോദിക്കാനാകാത്ത നിശ്ശബ്ദതയും ഉണ്ടാകാം. അവൾ തെറ്റുകാരിയായിരിക്കാം, അതെ. പക്ഷേ അവൾ മാത്രം കുറ്റക്കാരിയല്ല. അവളെ ഉപേക്ഷിച്ച സമൂഹവും ആ കുറ്റത്തിൽ പങ്കാളികളാണ്. തകർന്ന സാമൂഹികവ്യവസ്ഥ, മാനസികാരോ ഗ്യത്തിന്റെ അവഗണന, ദാരിദ്ര്യം, അസമത്വം—ഇവയെല്ലാം ദുഷ്ടതയുടെ വളപ്പുരകളാണ്. ഒറ്റപ്പെടൽ മനുഷ്യനെ അപകടകരനാക്കുന്നു. മനുഷ്യൻ ഒരേസമയം പ്രാർത്ഥിക്കുന്നവനും കൊല്ലുന്നവനുമാണ്. ഒരു കൈയിൽ വിശുദ്ധിയുടെ വിളക്ക്, മറുകൈയിൽ കത്തി. മൃഗങ്ങ ൾക്ക് സഹജബോധം മാത്രമേയുള്ളൂ; അവ വിശപ്പിനായി കൊല്ലും, ഭയം വന്നാൽ ഓടും. പക്ഷേ മനുഷ്യൻ കൊല്ലുന്നത് ആശയങ്ങൾക്കായും, അഹങ്കാരത്തിനായും, അസൂയയ്ക്കാ യും, അപമാനബോധത്തിനായുമാണ്. ദൈവം മനുഷ്യന് നൽകിയ ഏറ്റവും വലിയ ദാനം സ്വാതന്ത്ര്യമാണ്—അതേ സമയം അതാണ് മനുഷ്യനെ ഏറ്റവും അപകടകാരിയാക്കുന്നതും. സ്വാതന്ത്ര്യം ധർമ്മത്തിലേക്ക് നയിക്കുമ്പോൾ മനുഷ്യൻ ദൂതനാകുന്നു; അതേ സ്വാതന്ത്ര്യം സ്വാർത്ഥതയിലേക്ക് വഴുതുമ്പോൾ അവൻ പിശാചായി മാറുന്നു.

ദുഷ്ടത മനുഷ്യന്റെ പുറത്തുനിന്ന് എത്തുന്ന ഒന്നല്ല. അത് മനുഷ്യന്റെ ഉള്ളിൽ ഉറങ്ങിക്കിട ക്കുന്ന ഒരു സാധ്യതയാണ്. ദുഷ്ടത പലപ്പോഴും വിശ്വാസശൂന്യതയുടെ വിളവാണ്. ദൈവ ത്തെ വിശ്വസിക്കാതാകുമ്പോൾ മനുഷ്യൻ എന്തിനെയാണ് വിശ്വസിക്കുന്നത്? പണം, ശക്തി, സ്വാർത്ഥത. വിശ്വാസം നഷ്ടപ്പെട്ട മനുഷ്യൻ നാളെയെ പേടിക്കുന്നു; ഭാവിയെ വിശ്വസിക്കു ന്നില്ല. അപ്പോൾ ഇന്നത്തെ നിമിഷം രക്ഷിക്കാനായി എന്തും ചെയ്യാൻ അവൻ തയ്യാറാകുന്നു. “ഇതെല്ലാം നടക്കുമ്പോൾ ദൈവം എവിടെയാണ്?” എന്ന ചോദ്യം മനുഷ്യൻ എക്കാലവും ചോദിച്ചിട്ടുണ്ട്. കൈകൾ സ്നേഹിക്കാനും ആശ്വസിപ്പിക്കാനും രക്ഷിക്കാനുമാണ് സൃഷ്ടി ക്കപ്പെട്ടത്. പക്ഷേ അതേ കൈകൾ സഹജീവിയെ കൊല്ലാൻ തിരിഞ്ഞപ്പോൾ ദൈവം നിശ്ശ ബ്ദനായതായി മനുഷ്യന് തോന്നി. ദൈവം മനുഷ്യന്റെ സ്വാതന്ത്ര്യം ബലമായി കവർന്നില്ല; കാരണം സ്നേഹം ബലമായി വാങ്ങാനുള്ളതല്ല. ദൈവത്തിന്റെ മൗനം അവഗണനയല്ല—അത് മനുഷ്യന്റെ ഉത്തരവാദിത്വത്തിലേക്കുള്ള ക്ഷണമാണ്. ദൈവത്തിന്റെ മൗനം പലപ്പോ ഴും അവഗണനയല്ല; അത് മനുഷ്യന്റെ ഉത്തരവാദിത്വത്തിലേക്കുള്ള ക്ഷണമാണ്. ഫ്രഞ്ച് ദാർശനികൻ ആൽബർ കാമ്യു പറഞ്ഞതുപോലെ, മനുഷ്യൻ അർത്ഥശൂന്യത അനുഭവി ക്കുന്ന ലോകത്തിലാണ് ജീവിക്കുന്നത്. എന്നാൽ ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്: അർത്ഥം നഷ്ടപ്പെട്ട മനുഷ്യൻ ഭീതികരനാകും. വിശ്വാസം നഷ്ടപ്പെട്ട മനുഷ്യൻ നാളെയെ പേടിക്കും; ആ പേടി അവനെ ക്രൂരനാക്കും. “ഭയമുള്ളിടത്ത് സ്നേഹം പൂർണ്ണ മാ കുന്നില്ല.” ഇന്നത്തെ ദുഷ്ടതയുടെ വലിയൊരു ഭാഗം ഭയത്തിന്റെ വിളവാണ്—നഷ്ടപ്പെടു മോ എന്ന ഭയം, ഒറ്റപ്പെടുമോ എന്ന ഭയം, അപ്രസക്തനാകുമോ എന്ന ഭയം.

എല്ലാ ദുഷ്ടതയും മാനസികരോഗത്തിൽ നിന്നുമല്ല; എല്ലാം പിശാചിന്റെ പ്രവൃത്തിയുമല്ല. ദൈവം മനുഷ്യനെ യന്ത്രമനുഷ്യനായല്ല സൃഷ്ടിച്ചത്. ചിന്തിച്ച്, നല്ലതും ചീത്തയും വിവേചിച്ച് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും കഴിവുമാണ് മനുഷ്യന് നൽകിയിരിക്കുന്നത്. ദുഷ്ട തയുടെ വേരുകൾ ബൈബിൾ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. കയീനും ആബേലും എന്ന ആദ്യ സഹോദരകഥയിൽ തന്നെ, മനുഷ്യഹൃദയത്തിലെ അസൂയയും അഹങ്കാരവും കൊല പാതകത്തിലേക്ക് നയിക്കുന്നതിന്റെ ചിത്രം കാണാം. “പാപം വാതിൽക്കൽ പതുങ്ങിക്കിട ക്കുന്നു; എന്നാൽ നീ അതിനെ അടക്കണം” (ഉൽപത്തി 4:7) എന്ന ദൈവവചനം മനുഷ്യന് നൽകിയ മുന്നറിയിപ്പാണ്. ദാർശനികൻ ഓഗസ്റ്റിൻ ദുഷ്ടതയെ “നന്മയുടെ അഭാവം” എന്ന നിലയിലാണ് വിശദീകരിച്ചത്. ദുഷ്ടതയ്ക്ക് സ്വതന്ത്രമായ ഒരു സൃഷ്ടിപരമായ നിലയില്ല; നന്മ ക്ഷയിക്കുമ്പോഴാണ് ദുഷ്ടത പ്രത്യക്ഷപ്പെടുന്നത്. ദൈവം മനുഷ്യനെ ദുഷ്ടനാക്കി സൃഷ്ടിച്ചില്ല; ദുഷ്ടതയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ് നൽകിയതെന്ന് ഈ ചിന്തകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. അവസാനം ചോദ്യം ദൈവത്തോടല്ല; മനുഷ്യനോടു തന്നെ യാണ്. “ഈ ലോകത്ത് ഇത്രയും ദുഷ്ടത എന്തുകൊണ്ട്?” എന്ന ചോദ്യം, “നീ എന്തുകൊണ്ട് നിശ്ശബ്ദനായി?” എന്ന ചോദ്യമായി നമ്മുടെ ഉള്ളിലേക്ക് തിരിയേണ്ടതുണ്ട്. ദൈവം മനുഷ്യ നെ ദുഷ്ടനാക്കി സൃഷ്ടിച്ചില്ല; ദുഷ്ടതയെ ജയിക്കാനുള്ള ശേഷിയോടുകൂടിയാണ് സൃഷ്ടിച്ച ത്. എന്നാൽ ആ ശേഷി ഉപയോഗിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും മനുഷ്യന് തന്നിരിക്കു ന്നു. അതാണ് മനുഷ്യന്റെ മഹത്വവും ഭീഷണിയും. ദൈവം ഇന്നും സംസാരിക്കുന്നു, പക്ഷേ ഇടിമുഴക്കത്തിലല്ല, മനസ്സാക്ഷിയുടെ നേർത്ത സ്വരത്തിൽ. അവൻ ഇടപെടാത്തത് അനാസ ക്തിയാൽ അല്ല; മനുഷ്യൻ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സമയമാകു മ്പോഴാണ് ദൈവം മൗനമാകുന്നത്. ആ മൗനം ശിക്ഷയല്ല; ക്ഷണമാണ്. സ്നേഹത്തിലേക്ക് മടങ്ങിവരാനുള്ള, കൈകൾ കത്തികളല്ല, ആശ്വാസങ്ങളാകേണ്ട സമയമാണെന്ന ഓർമ്മപ്പെടുത്തൽ.

ഇനിയും ഈ ലോകത്തിനു ഒരു പ്രതീക്ഷയ്ക്ക് വകയുണ്ടോ? ഈ ചോദ്യം ഉയരുന്നത് ഓരോ ക്രൂരവാർത്തയ്ക്കും പിന്നാലെയാണ്. എന്നാൽ ആ വാർത്തകളുടെ ഇടവേളകളിൽ നിശ്ശബ്ദ മായി ജീവിക്കുന്ന ലക്ഷക്കണക്കിന് നല്ല മനുഷ്യരുണ്ടെന്ന സത്യം നമ്മൾ പലപ്പോഴും മറ ക്കുന്നു. കുഞ്ഞിനെ രക്ഷിക്കാൻ സ്വന്തം ജീവൻ നല്കുന്ന അമ്മമാർ, അമ്മയെ നോക്കാൻ ജീവിതം ഉപേക്ഷിക്കുന്ന മക്കൾ, അറിയാത്തവർക്കായി പോലും കണ്ണീർ വാർക്കുന്ന ഹൃദയ ങ്ങൾ—ഇവയൊന്നും വാർത്തയാകാറില്ല. ദുഷ്ടത ശബ്ദത്തോടെ വാർത്തയാകുന്നു; നന്മ നിശ്ശബ്ദമായി ജീവിക്കുന്നു. ദുഷ്ടതയുടെ ഇരുട്ട് എത്ര കനത്തതായാലും, ഒരു ചെറിയ വിള ക്കിനും അതിനെ കീറിമുറിക്കാൻ കഴിയും. ഒരു അമ്മയുടെ നെഞ്ചിൽ വീണ്ടും കരുണ ജനി ക്കുമ്പോൾ, ഒരു മകന്റെ ഹൃദയത്തിൽ വീണ്ടും ക്ഷമ വിരിയുമ്പോൾ, ഈ ലോകം പതിയെ സുഖപ്പെടാൻ തുടങ്ങും. ലോകത്തെ മാറ്റുക എന്നത് വലിയ പ്രഖ്യാപനങ്ങളിലൂടെയല്ല; സ്വന്തം ഹൃദയം കാത്തുസൂക്ഷിക്കുന്നതിലൂടെയാണ്. അവസാനം, മനുഷ്യന്റെ ഏറ്റവും വലിയ ആത്മീയ ദൗത്യം ഇതുതന്നെയാണ്, സ്വാതന്ത്ര്യം സ്നേഹത്തിനായി ഉപയോഗിക്കുക. ഭയത്തിനുമേൽ വിശ്വാസം തിരഞ്ഞെടുക്കുക. അക്രമത്തിനുമേൽ കരുണ ഉയർത്തുക. അങ്ങനെയായാൽ, ദൈവത്തെ നാം വീണ്ടും കാണും—ആകാശത്തിൽ അല്ല, തകർന്ന മനു ഷ്യഹൃദയങ്ങളിൽ തെളിയുന്ന സ്നേഹത്തിന്റെ നിശ്ശബ്ദപ്രകാശത്തിൽ. ഈ ലോകം നരക മാകുന്നത് ദുഷ്ടർ ജനിക്കുന്നതുകൊണ്ടല്ല. നല്ലവർ മൗനം പാലിക്കുന്നതുകൊണ്ടാണ്. അതുകൊണ്ട് തന്നെ, മനുഷ്യന്റെ ആത്മാവിനോടുള്ള ഒരു അപേക്ഷയായി ഈ ചോദ്യം ഉയരുന്നു: “ഞാൻ എന്ത് ലോകമാണ് സൃഷ്ടിക്കുന്നത്?” “എന്റെ സ്നേഹം ആരെയെങ്കിലും രക്ഷിക്കുന്നുണ്ടോ?” ഒരു അമ്മയ്ക്കും കുഞ്ഞിനെ കൊല്ലേണ്ടിവരാത്ത, ഒരു മകനും അമ്മ യെ ശത്രുവായി കാണേണ്ടിവരാത്ത ഒരു ലോകം അസാധ്യമല്ല. അത് തുടങ്ങുന്നത് നിയമ ങ്ങളിൽ നിന്നല്ല, നീതിശാസ്ത്രങ്ങളിൽ നിന്നല്ല—മനുഷ്യന്റെ ഹൃദയത്തിൽ നിന്നാണ്.

ദൈവം മനുഷ്യനെ ഇങ്ങനെയല്ല സൃഷ്ടിച്ചത്. ഈ ലോകം ഇന്ന് നിറഞ്ഞുനിൽക്കുന്നത് വെറും കുറ്റകൃത്യങ്ങളാൽ മാത്രമല്ല; മനുഷ്യന്റെ മനസ്സിനുള്ളിൽ അടിഞ്ഞുകൂടിയ ദുഷ്ടത, അസൂയ, വഞ്ചന, ക്രൂരത എന്നിവയാണ് അതിന്റെ അടിത്തറ. അമ്മ സ്വന്തം കുഞ്ഞിനെ കൊല്ലുന്ന വാർത്തയും, മകൻ അമ്മയെ വെട്ടിക്കൊല്ലുന്ന ദൃശ്യങ്ങൾ പോലുമുള്ള റിപ്പോർട്ടു കളും അപൂർവമല്ലാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഒരുകാലത്ത് സംരക്ഷ ണത്തിന്റെയും ആശ്വാസത്തിന്റെയും പ്രതീകമായിരുന്ന ബന്ധങ്ങൾ ഇന്ന് ഭീതിയുടെയും സംശയത്തിന്റെയും തലക്കെട്ടുകളായി മാറുന്നു. എന്നാൽ ഈ ഇരുണ്ട നിഗമനത്തിനിടയി ലും ഒരു സത്യം നിലനിൽക്കുന്നു: മനുഷ്യൻ നാശത്തിലേക്കാണോ, അതോ ഒരു നിർണായക തിരുമാനത്തിന്റെ വക്കിലാണോ എന്നത് ഇനിയും തുറന്ന ചോദ്യമാണ്. ചരിത്രത്തിലെ ഓരോ ഇരുണ്ട കാലഘട്ടവും മനുഷ്യനെ സ്വയം പരിശോധിക്കാൻ നിർബന്ധിതനാക്കിയിട്ടുണ്ട്. ഇന്ന് നമ്മൾ കാണുന്ന കുറ്റകൃത്യങ്ങളും അക്രമങ്ങളും പരിസ്ഥിതിനാശവും ഒരു മുന്നറിയി പ്പാണ്—വഴി തെറ്റിയെന്ന് വിളിച്ചുപറയുന്ന ഒരു അലാറം. അത് കേൾക്കണോ, അവഗണിക്ക ണോ എന്നത് ഇനി മനുഷ്യവർഗം തീരുമാനിക്കണം. നാശം അനിവാര്യമല്ല; പക്ഷേ മാറ്റം അനിവാര്യമാണ്. ആധുനിക മനുഷ്യൻ ദൈവത്തിൽ നിന്ന് മാത്രമല്ല, പ്രകൃതിയിൽ നിന്നും അകന്നുപോയിരിക്കുന്നു. പ്രകൃതി ഇന്ന് മനുഷ്യന്റെ അമ്മയല്ല; ഉപയോഗിച്ചു തീർക്കേണ്ട ഒരു വസ്തുവാണ്. വനനശീകരണം, നദികളുടെ ഉന്മൂലനം, ഭൂമിയെ ശ്വാസംമുട്ടിക്കൽ—ഇതെല്ലാം മനുഷ്യന്റെ അതിരില്ലാത്ത ആഗ്രഹങ്ങളുടെ ഫലമാണ്. “ഭൂമി വിലപിക്കുന്നു” (യെശയ്യാ 24:4) എന്ന പ്രവാചകവാക്ക് ഇന്ന് വാർത്താശീർഷകങ്ങൾക്കുള്ളിൽ ജീവിക്കുന്നു. ദൈവം മനുഷ്യനെ പ്രകൃതിയുടെ കാവൽക്കാരനായി സൃഷ്ടിച്ചു; മനുഷ്യൻ അതിനെ ചൂഷ ണം ചെയ്യാൻ തിരഞ്ഞെടുത്തു. ഈ തിരഞ്ഞെടുപ്പുകളാണ് ദുഷ്ടതയുടെ വ്യാപ്തി വർധി പ്പിച്ചത്. “ദൈവം സ്നേഹമാണ്.” സ്നേഹം ബലമായി പിടിച്ചെടുക്കുന്നതല്ല. ബൈബിൾ മനുഷ്യന്റെ വീഴ്ചയെ മാത്രമല്ല, ഉയർച്ചയെയും കുറിച്ചാണ് സംസാരിക്കുന്നത്. “അന്ധകാരം അതിനെ കീഴടക്കിയില്ല” (യോഹന്നാൻ 1:5).

ദൈവം എന്ന പദം ചിലരെ അസ്വസ്ഥരാക്കുന്നുവെന്ന് എനിക്കറിയാം. അടുത്തിടെ ഞാൻ എഴുതിയ ഒരു ലേഖനത്തിൽ വന്ന ചില കമന്റുകൾ അതിന് തെളിവാണ്. അതിനൊക്കെ മറുപടി പറയാൻ എന്റെ ജീവിതം അത്ര വലുതല്ല. ഞാൻ ആരെയും കണ്ണടച്ച് വിമർശിക്കുന്ന തുമില്ല. ദൈവത്തെക്കുറിച്ച് എഴുതുമ്പോൾ, അത് എന്റെ അനുഭവങ്ങളുടെ വെളിച്ചത്തി ലാണ്. അനുഭവങ്ങളെ ആർക്കും നിഷേധിക്കാൻ കഴിയില്ല. ഞാൻ വായിച്ച ഒരു അറിവ് ഇവി ടെ പങ്കുവയ്ക്കട്ടെ. തവളകൾക്ക് “അക്കൗസ്റ്റിക് ട്യൂണിംഗ്” എന്നൊരു സംവിധാനമുണ്ട്. അതായത്, അതിജീവനത്തിന് ആവശ്യമായ ശബ്ദങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക യും, അപ്രസക്തമായ പരിസ്ഥിതിശബ്ദങ്ങളെ തലച്ചോർ ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു. നിർണായകമല്ലാത്ത ശബ്ദങ്ങൾ അവ അവഗണിക്കുന്നു. ഉയർന്ന ഡെസിബെൽ ഉള്ളതാ യാലും, അതിന്റെ പരിധിക്ക് പുറത്താണെങ്കിൽ അവ പ്രതികരിക്കില്ല. ഞാനും അങ്ങനെ യാണ്—അപ്രസക്തമായ ശബ്ദങ്ങളിൽ ഊർജം കളയാൻ ഞാൻ തയ്യാറല്ല. ദുഷ്ടത ശബ്ദ മുള്ളതാണ്; നന്മ നിശ്ശബ്ദമാണ്. വാർത്തകളിൽ നിറയുന്നത് ക്രൂരതകളായിരിക്കാം; പക്ഷേ വാർത്തയാകാതെ ജീവിക്കുന്ന അനേകം നന്മകളുണ്ട്—സ്വന്തം ജീവൻ പോലും പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കുന്ന മനുഷ്യർ, വൃദ്ധരായ മാതാപിതാക്കളെ സ്നേഹത്തോടെ നോക്കുന്ന മക്കൾ, ആരും കാണാതെ ചെയ്യുന്ന കരുണയുടെ പ്രവൃത്തികൾ. ദൈവം മനു ഷ്യനെ ദുഷ്ടനാകാൻ സൃഷ്ടിച്ചില്ല. മനുഷ്യൻ തന്റെ സ്വാതന്ത്ര്യം തെറ്റായി ഉപയോഗിച്ച് ദൈവത്തിന്റെ സ്വരൂപത്തിൽ നിന്ന് അകന്നതാണ്. എന്നാൽ തിരിച്ചു വരാനുള്ള വഴി ഇപ്പോ ഴും തുറന്നിരിക്കുന്നു. “നീതിയോടെ നടക്കുക, കരുണയെ സ്നേഹിക്കുക, നിന്റെ ദൈവ ത്തോടൊപ്പം വിനയത്തോടെ നടക്കുക” (മീഖാ 6:8). ലോകത്തെ രക്ഷിക്കാൻ വലിയ വിപ്ലവ ങ്ങൾ ആവശ്യമില്ല; മനുഷ്യന്റെ ഹൃദയത്തിലെ ഒരു ചെറിയ തിരിഞ്ഞുനോട്ടം മതി.

കുറ്റകൃത്യങ്ങൾ, ദാരിദ്ര്യം, തൊഴിലില്ലായ്മ, ഈ മൂന്ന് വാക്കുകൾ ഇന്ന് വേർതിരിച്ച് ചിന്തിക്കാ നാകാത്ത യാഥാർത്ഥ്യങ്ങളായി മാറിയിരിക്കുന്നു. വിശപ്പും അനിശ്ചിതത്വവും ചേർന്നാൽ മനുഷ്യന്റെ ധാർമ്മികത ദുർബലമാകുന്നു എന്നത് സിദ്ധാന്തമല്ല; ചരിത്രം തെളിയിച്ച സത്യ മാണ്. ജോലി ഇല്ലാത്ത യുവത്വം ഒരു സാമ്പത്തിക പ്രശ്നം മാത്രമല്ല; അത് ആത്മവിശ്വാസം നഷ്ടപ്പെട്ട, അർത്ഥം തേടുന്ന ഒരു തലമുറയാണ്. അവരെ എളുപ്പത്തിൽ ചൂഷണം ചെയ്യപ്പെ ടാവുന്ന ഒരു തലമുറയെയാണ് സൃഷ്ടിക്കുന്നത്. ആ ശൂന്യതയിലേക്കാണ് കുറ്റകൃത്യങ്ങളും ഗുണ്ടാസംഘങ്ങളും മയക്കുമരുന്നുകളും കടന്നുവരുന്നത്. പെട്ടെന്ന് ലഭിക്കുന്ന അധികാര ബോധവും, കൃത്രിമമായ ഒരു തിരിച്ചറിവും അവ നൽകുന്നു. സമൂഹം അവസരങ്ങൾ നിഷേ ധിക്കുമ്പോൾ, അതേ സമൂഹം പിന്നീട് അതിന്റെ തന്നെ ഫലങ്ങളെക്കുറിച്ച് അത്ഭുതപ്പെ ടുന്നു. ഇതിന്റെ മാനസിക പ്രതിഫലനം അതിലും ഭീകരമാണ്. വിഷാദം, മാനസികമർദ്ദനം, അടിച്ചമർത്തൽ—ഇവയെ വ്യക്തിപരമായ പ്രശ്നങ്ങളായി മാത്രം കാണുമ്പോൾ, അവ സമൂ ഹത്തിന്റെ അടിത്തറയെ അകത്തുനിന്ന് തിന്നുതുടങ്ങുന്നു. സംസാരിക്കാൻ കഴിയാത്ത വൻ അടിക്കും; കരയാൻ കഴിയാത്തവൻ കൊല്ലും; പ്രതീക്ഷ നഷ്ടപ്പെട്ടവൻ നശിപ്പിക്കും. കുറ്റകൃത്യങ്ങൾ പലപ്പോഴും ദുഷ്ടഹൃദയത്തിന്റെ പൊട്ടിത്തെറിയല്ല; ദീർഘകാലം അടിച്ചമർ ത്തപ്പെട്ട മനസ്സിന്റെ പൊട്ടിത്തെറിയാണ്. ഭീകരവാദവും സംഘടിത അക്രമവും ആശയങ്ങ ളിൽ നിന്നല്ല ജനിക്കുന്നത്; അപമാനത്തിൽ നിന്നും അവഗണനയിൽ നിന്നുമാണ്. “നീ ആരു മല്ല” എന്ന സമൂഹത്തിന്റെ മൗനപ്രഖ്യാപനത്തിലാണ് അവ വേരൂന്നുന്നത്. മലിനീകരണവും ആഗോളതാപനവും വെറും പരിസ്ഥിതി പ്രശ്നങ്ങളല്ല; മനുഷ്യന്റെ ധാർമ്മിക പരാജയത്തി ന്റെ തെളിവുകളാണ്. ഭൂമിയുടെ ചൂടുയരുന്നത് താപനിലയുടെ കണക്കല്ല—മനുഷ്യലാഭലോ ലതയുടെ ജ്വരമാണ്.

അപ്പോൾ ചോദ്യം വീണ്ടും ഉയരുന്നു: മനുഷ്യവർഗം നാശത്തിലേക്കാണോ? ചരിത്രം മുഴുവൻ യുദ്ധങ്ങളും മഹാമാരികളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ന് വ്യത്യസ്തമായത് അതിന്റെ വേഗ വും വ്യാപ്തിയുമാണ്. സാങ്കേതികവിദ്യ മനുഷ്യനെ അടുത്താക്കിയെങ്കിലും, മനുഷ്യഹൃദയ ങ്ങൾ തമ്മിലുള്ള ദൂരം വർധിച്ചു. നെഗറ്റീവ് വാർത്തകളോട് മനുഷ്യ മസ്തിഷ്കം കൂടുതൽ വേഗത്തിൽ പ്രതികരിക്കുന്നുവെന്ന് മനശ്ശാസ്ത്രം പറയുന്നു. ഭയം, കോപം—ഇവ വാർത്താ വിനിമയത്തിന്റെ ഇന്ധനങ്ങളായി മാറിയിരിക്കുന്നു. “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയ തെന്നും അവന്റെ ഹൃദയവിചാരങ്ങൾ എല്ലാം ദോഷമുള്ളതെന്നും ദൈവം കണ്ടു” (ഉല്പത്തി 6:5–6). ഇവിടെ അനുതപിച്ചു; എന്നതിന് നാച്ചാം” എന്ന എബ്രായ പദം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഈ വാക്കിന്റെ പ്രാകൃത മൂലപദത്തിന്റെ അർത്ഥം ശക്തമായി നെടു വീർപ്പിടുക എന്നാണ്; പശ്ചാത്താപം പ്രകടിപ്പിക്കുക എന്നാണ്. ദൈവത്തിന്റെ പ്രതിച്ഛായ വഹിക്കുന്നവരുടെ ഹൃദയങ്ങളുടെ പൂർണ്ണമായ ദുഷ്ടതയെക്കുറിച്ചുള്ള ഒരു വിശുദ്ധ നെടുവീർപ്പാണ്. ദൈവത്തെ വിവരിക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യ പദങ്ങളുടെ ഉപയോ ഗമായ ഒരു ആന്ത്രോപോമോർഫിസം മോശ ഉപയോഗിക്കുന്നു. (ദൈവത്തിനു മനുഷ്യന്റെ രൂപവും വികാരങ്ങളുമുണ്ടെന്ന സങ്കല്‌പം) ഈ ഭാഗത്തിന് വെറും ആറ് അധ്യായങ്ങൾക്ക് മുമ്പ്, ഏദൻതോട്ടത്തിലെ സമന്വിതമായ സിംഫണിയും താളവും മനുഷ്യൻ തകർത്തതിന്റെ ദൈവിക ദുഃഖം. അവർ സർവ്വശക്തന്റെ സാന്നിധ്യത്തിൽ നടക്കുകയും അവന്റെ അനു ഗ്രഹവും കരുതലും ആസ്വദിക്കുകയും ചെയ്തു; ദൈവത്തിന്റെ ദുഃഖം തന്റെ പ്രതിച്ഛായ വഹിക്കുന്നവരോടുള്ള അവന്റെ സ്നേഹപൂർവമായ കരുതലുമായി ബന്ധപ്പെട്ടിരിക്കുന്നു. ദുഷ്ടത മനുഷ്യന്റെ അന്തിമവിധിയല്ല. അതിനെതിരെ തിരഞ്ഞെടുക്കുന്ന സ്വാതന്ത്ര്യമാണ് മനുഷ്യന്റെ യഥാർത്ഥ മഹത്വം. മനുഷ്യൻ വീണ്ടും സ്നേഹിക്കാൻ പഠിക്കുന്ന നാളിൽ, അമ്മയുടെ കൈകൾ വീണ്ടും അഭയമാകും; മക്കളുടെ ഹൃദയം വീണ്ടും പ്രാർത്ഥനയാകും; ഭൂമി വീണ്ടും ഒരു അമ്മയായി ശ്വാസം എടുക്കും.

അവസാനം മനുഷ്യൻ നേരിടുന്നത് ലോകത്തിന്റെ ദുഷ്ടതയെയല്ല; സ്വന്തം ഹൃദയത്തിലെ ശൂന്യതയെയാണ്. ദൈവത്തെ കുറ്റപ്പെടുത്തിയും ചരിത്രത്തെ ശപിച്ചും സമൂഹത്തെ വിചാ രണ ചെയ്തും മനുഷ്യൻ മുന്നോട്ട് പോകുമ്പോൾ, അവഗണിക്കപ്പെടുന്നത് ഒരേയൊരു സത്യമത്രേ—ദുഷ്ടത മനുഷ്യനു പുറത്തുനിന്ന് അടിച്ചേൽപ്പിക്കപ്പെടുന്നതല്ല, മനുഷ്യൻ അകത്ത് വളർത്തുന്നതാണ്. എന്നാൽ അതുപോലെ തന്നെ, നന്മയും മനുഷ്യന്റെ ഉള്ളിൽ തന്നെയാണ് ഉറങ്ങുന്നത്. ഏത് സ്വരം ഉണരും എന്നത് മനുഷ്യന്റെ തിരഞ്ഞെടുപ്പാണ്. ഭയം, അഹങ്കാരം, സ്വാർത്ഥത—ഇവയ്ക്ക് മനുഷ്യൻ വഴങ്ങുമ്പോൾ ലോകം നരകമാകും; കരുണ, ഉത്തരവാദിത്വം, സ്നേഹം—ഇവയെ മനുഷ്യൻ തിരഞ്ഞെടുക്കുമ്പോൾ ലോകം വീണ്ടും മനുഷ്യർക്കു താമസയോഗ്യമാകും. ദൈവം മനുഷ്യനെ നശിപ്പിക്കാൻ വിട്ടുകൊടുത്തിട്ടില്ല; തിരിഞ്ഞുനോക്കാൻ സ്വാതന്ത്ര്യം തന്നിരിക്കുന്നു. ആ തിരിഞ്ഞുനോട്ടത്തിന്റെ നിമിഷത്തി ലാണ് ചരിത്രത്തിന്റെ ഗതി മാറുന്നത്—ഒരു നിയമത്തിലൂടെയല്ല, ഒരു വിപ്ലവത്തിലൂടെയല്ല, മനുഷ്യന്റെ ഹൃദയത്തിൽ തെളിയുന്ന ചെറിയ ഒരു വെളിച്ചത്തിലൂടെയാണ് ലോകം പുതുക്കപ്പെടുന്നത്.

മനു ഫിലിപ്പ്, പുത്തൻകുരിശ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com