ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ ശക്തമായ നടപടിയിലേക്ക്. പ്രമുഖ അമേരിക്കൻ സോഷ്യൽ മീഡിയ ഭീമനായ മെറ്റായുടെ (Meta) ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്താൻ കേന്ദ്ര ഐടി-ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രാലയത്തിന് നിർദേശം നൽകി.
ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റായോട് വിഷയം സംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയം ഔദ്യോഗികമായി വിശദീകരണം തേടും.
കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ ഇത്തരം പരസ്യങ്ങൾക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ എങ്ങനെയാണ് അനുമതി ലഭിച്ചതെന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാർ മെറ്റയോട് ആവശ്യപ്പെടും.
കൂടാതെ, ഭാവിയിൽ ഇത്തരം ദോഷകരമായ ഉള്ളടക്കങ്ങൾ പൂർണ്ണമായും തടയുന്നതിനായി കമ്പനി എന്തൊക്കെ സാങ്കേതിക മുൻകരുതലുകളും കർശന നടപടികളുമാണ് സ്വീകരിക്കുന്നതെന്നും മന്ത്രാലയം പരിശോധിക്കും. പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷാ വീഴ്ചയിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ മുന്നറിയിപ്പായിട്ടാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.



