ലഖ്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ അധ്യാപകനെതിരെ കേസ്. സംഭവത്തിൽ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഒന്നാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് പീഡനത്തിന് ഇരയായത്.
കുട്ടികളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ച് ഗ്രാമവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. ഇരകളുടെയും മറ്റു വിദ്യാർഥികളുടെയും മൊഴികൾ രേഖപ്പെടുത്തിയതായും ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ തെളിഞ്ഞതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും ജില്ലാ ബേസിക് എജ്യുക്കേഷൻ ഓഫീസർ (BSA) മുകുൾ ആനന്ദ് പാണ്ഡെ വ്യക്തമാക്കി.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും അധ്യാപകന് യോജിക്കാത്ത രീതിയിലാണ് പ്രവർത്തിച്ചതെന്നും ബിഎസ്എ പറഞ്ഞു. പ്രതിയായ അധ്യാപകനെതിരെ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്ത് തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.



