സംഭാഷണം മാനസികാവസ്ഥയുടെ സൂചനയാണ്
(സെനക്കാ)
സ്വന്തം പേരുപോലെ കാതുകൾക്ക് ഇമ്പമായി മറ്റൊരു ശബ്ദവുമില്ല എന്ന് ഡെയ്ൽ കാർണേജ് പറഞ്ഞിട്ടുള്ളത് തികച്ചും ശരിയാണ്. ഇതൊരു സത്യമാണെങ്കിലും പരക്കെ അവഗണിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയുമാണ് ചെയ്യാറുള്ളത്.
വ്യക്തിബന്ധങ്ങൾ സൃഷ്ടിക്കാനും നിലനിർത്താനും മനുഷ്യർ പ്രത്യേകിച്ചും ഇന്ത്യക്കാർ, ഇത്ര ഭയപ്പെടുന്നതെന്നിനാണെന്ന മനസ്സിലാകുന്നില്ല. ഇന്ത്യയിൽ കത്തിടപാടുകൾ, വാണിജ്യ തലത്തിലോ, സർക്കാർതലത്തിലോ മറ്റേതുമേഖലയിലേതോ ആകട്ടെ, തികച്ചും മനുഷ്യത്വരഹിതമായ വിധത്തിലാണ് കൈകാര്യം ചെയ്യുന്നത്. കത്തുകൾ കണ്ടാൽ ഒരു യന്ത്രമനുഷ്യൻ മറ്റൊരു യന്ത്രമനുഷ്യന് എഴുതുന്നതാണെന്നേ തോന്നുകയുള്ളൂ.
ബ്രിട്ടീഷ് ഭരണകാലത്ത് ഒരു സർക്കാർ കത്ത് ‘ സർ ഞാൻ ഉപചാരത്തോടെ അറിയിക്കുന്നതെന്തെന്നാൽ ‘ എന്ന പഴഞ്ചൻ രീതിയിൽ തുടങ്ങുകയും……. താങ്കളുടെ വിനീതവിധേയദാസൻ എന്ന അസംബന്ധരീതിയിൽ അവസാനിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. ഭാഗ്യവശാൽ സ്വതന്ത്ര ഭാരത സർക്കാർ ക്രമേണ ഈ പുരാതനവും കപടവുമായ കത്തിടപാടുരീതി ഉപേക്ഷിച്ചു.
എന്നാൽ ഉത്സാഹത്തിലും കഴിവിലും സർക്കാരിനേക്കാൾ പല മടങ്ങ് മുൻപിലാണ് തങ്ങൾ എന്ന് പൊങ്ങച്ചം പറയാൻ ഒരു മടിപ്പുമില്ലാത്ത വാണീജ്യ സ്ഥാപനങ്ങളാകട്ടെ കത്തിടപാടുകളിൽ കാലഹരണപ്പെട്ട വാക്യങ്ങളും ശൈലികളും പിന്നീടും തുടർന്നു പോന്നു.”വാണീജ്യ ഇംഗ്ലീഷ് ” എന്ന പേരിലുള്ള വ്യത്യസ്തമായ ഒരു ജനുസ്സിൽപ്പെട്ട ഒരുതരം ഭാഷ പിറക്കാൻതക്കവണ്ണം വാണീജ്യവത്കരണം ഇവിടെ അധിപത്യം ഉറപ്പിച്ചിരുന്നു. വാണീജ്യകത്തുകൾ എങ്ങനെ എഴുതാം, വാണിജ്യ കത്തുകൾക്ക് ചില മാതൃകകൾ തുടങ്ങി സമാനമായ പേരുകളുള്ള ധാരാളം പുസ്തകങ്ങളും ഈ വിഷയത്തിൽ ലഭ്യമായിരുന്നു. ഈ വിധത്തിലുള്ള വൈവിധ്യശൂന്യതയുടെ ഫലമായി വാണീജ്യകത്തുകൾ പഴകിത്തേഞ്ഞ ശൈലികളാൽ മുഷിപ്പനായിത്തീർന്നിരുന്നു.
കത്തുകൾക്ക് സംഭാഷണത്തിനു തുല്യമായ സ്ഥാനമാണുള്ളതെന്ന കാര്യം ആളുകൾ മറക്കുകയാണന്നകാര്യം തീർത്തും പരിതാപകരമാണ്. വാണിജ്യ സ്ഥാപനങ്ങളിലെ കത്തെഴുത്തുകാർ ഉപയോഗിക്കുന്നതുപോലെ ഒരേതരം വാക്യങ്ങളും ശൈലികളുമാണോ മറ്റൊരാളോട് സംസാരിക്കുമ്പോൾ നമ്മൾ ഉപയോഗിക്കേണ്ടത്? വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും വാണിജ്യ ത്തിൻ്റെയും വ്യവസായത്തിൻ്റെയും വളർച്ചക്ക് ആവശ്യമാണെന്ന് ഉത്തമ ബോദ്ധ്യമുണ്ടെങ്കിൽ കൂടി, പല ഇന്ത്യൻ സ്ഥാപനങ്ങളും വർഷങ്ങളായി കത്തിടപാട് തുടരുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ പോലും മുൻപ് പറഞ്ഞ പഴകിത്തേഞ്ഞ ബ്രിട്ടീഷ് ശൈലിയിൽ തന്നെയാണ് കത്തെഴുതുന്നത്.കത്തെഴുതുന്നയാൾക്ക് മേൽവിലാസക്കാരൻ്റെ പേര് അറിയാൻ താല്പര്യമില്ലാത്തതുപോലെ തന്നെ, സ്വന്തം പേര് വെളിവാക്കാനും താല്പര്യമുണ്ടാകാറില്ല. പേരിൻ്റെ സ്ഥാനത്ത് വ്യക്തമാകാത്ത വിചിത്രരീതിയിലുള്ള ഒരൊപ്പു മാത്രമായിരിക്കും ഉണ്ടാകുക.
ഇനി ഒരു ഉദാഹരണം പറയുകയാണെങ്കിൽ “കുടിശ്ശിക നൽകേണ്ട ഒരു സ്ഥാപനത്തിലേക്ക് അതാവശ്യപ്പെട്ട് കത്തയയ്ക്കുമ്പോൾ മാനേജരുടെ പേരെഴുതി സംബോധന ചെയ്താൻ അയാൾ ആ കാര്യത്തിൽ ആത്മാർത്ഥമായ താല്പര്യം കാണിച്ചേക്കാം. അതിനു പകരം തികച്ചും ഔദ്യോഗികരീതിയിൽ കത്തയച്ചാൽ മാനേജരുടെ അസിസ്റ്റൻ്റ് കത്തു പൊട്ടിച്ച് വായിച്ചിട്ട് ഇത്ര നിസ്സാരമായ ഒരു കാര്യത്തിന് മാനേജരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി അത് ബന്ധപ്പെട്ട വിഭാഗത്തിലേയ്ക്ക് അയക്കും.അതോടെ അത് സ്ഥിരമായി അവിടെ കിടക്കുകയും ചെയ്യും”.ഇത്തരം ജീവനില്ലാത്ത കാലഹരണപ്പെട്ട, വിക്ടോറിയൻ ശൈലിയിലുള്ള കത്തുകൾ രാജ്യത്തെ വ്യവസായങ്ങളുടെ വളർച്ചയെ മന്ദീഭവിപ്പിക്കുന്നതിന് കാരണമാകും.
നമ്മൾ സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്ന ആളുടെ പേര് അറിഞ്ഞിരിക്കുന്നതിനൊപ്പം അതിൻ്റെ സ്പെല്ലിങ്ങ്, ഇനീഷ്യൽ, ഉച്ചാരണരീതി എന്നിവയും കൂടി അറിഞ്ഞിരുന്നാൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ആശയവിനിമയം നടത്താൻ സാധിക്കും.
കത്തുകളെ സംബന്ധിക്കുന്ന മറ്റൊരു ദോഷം പൂർണ്ണമായ ഒരു മറുപടി കിട്ടാതിരിക്കുക എന്നതാണ്. പ്രേഷിതന് (കത്തെഴുതിയ ആൾ) ആവശ്യമായ എല്ലാ വിവരങ്ങളും എല്ലാ ഉത്തരങ്ങളും പലപ്പോഴും വ്യക്തവും പൂർണ്ണവുമായി ലഭിക്കാറില്ല. അതുകൊണ്ട് അയാൾ ഒരേ കാര്യത്തിനായി പല കത്തുകൾ എഴുതുവാൻ നിർബ്ബന്ധിതനാകുന്നു.
കത്തെഴുതൽ, വാണിജ്യപരമായാലും സൗഹൃദപരമായാലും ഒരു കല തന്നെയാണ്. നല്ലതും ഫലപ്രദവുമായ കത്തെഴുതാൻ മികച്ച ഭാഷാ പാടവും ആവശ്യമാണ്. കത്തെഴുത്തിൻ്റെ ചട്ടങ്ങൾ വിശദീകരിക്കുന്ന ധാരാളം പുസ്തകങ്ങൾ കമ്പോളത്തിൽ ലഭ്യമാണെങ്കിലും അവയൊന്നും അത്ര സഹായകരമല്ല.പല സ്ഥാപനങ്ങളും കത്തെഴുത്തിൽ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിന് ഭാഷയിൽ പ്രാവീണ്യമുള്ളവരെ നിയമിക്കാറുണ്ട്. ഈ രീതി പരക്കെ പരീക്ഷിക്കാവുന്നതാണ്.
നല്ല രീതിയിലും ചിട്ടയിലും എഴുതപ്പെടുന്ന കത്തുകൾ മേലുദ്യോഗസ്ഥരുടെ ജോലിഭാരം കുറക്കാൻ സഹായകരമാകും. മാത്രമല്ല മെച്ചപ്പെട്ട ഫലം ഉളവാക്കുകയും ചെയ്യും. മെച്ചപ്പെട്ട ഒരു കത്ത് രൂപം കൊള്ളുന്നതിന് ഭാഷയിൽ മാത്രമല്ല കത്തെഴുതുന്ന കടലാസിൻ്റെ ഗുണനിലവാരം, ടൈപ്പിങ്ങിൻ്റെ മേന്മ, ടൈപ് ചെയ്യുന്ന തിൻ്റെ രീതി, തുടങ്ങി അനവധി കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്.
(തുടരും)



