Tuesday, April 30, 2024
HomeUncategorizedആരോഗ്യ മേഖലയില്‍ കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ സജ്ജമാക്കും: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ മേഖലയില്‍ കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ സജ്ജമാക്കും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട –ആധുനിക കാലത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ആരോഗ്യ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ സജ്ജമാക്കുന്നതെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുളനട ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയില്‍ പുതിയകാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നത് സര്‍ക്കാര്‍ നയം. എല്ല മേഖലയിലും നാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ദ്രം മിഷനിലൂടെ ആശുപത്രികള്‍ രോഗീസൗഹൃദമാക്കുന്നു. ജില്ലയിലെ വിവിധ ആശുപത്രികളില്‍ കിഫ്ബി, നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 30 കോടി രൂപയുടെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 49 കോടി രൂപയുടെയും അടൂര്‍ ജനറല്‍ ആശുപത്രിയില്‍15 കോടി രൂപയുടെയും റാന്നി ആശുപത്രിയില്‍ 15 കോടി രൂപയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ആറന്മുളയിലെ ആരോഗ്യകേന്ദ്രങ്ങള്‍, റോഡ്, സ്‌കൂള്‍ തുടങ്ങിയവയുടെ വികസനത്തിനു സര്‍ക്കാര്‍ ഫണ്ടും എംഎല്‍എ ആസ്തി വികസന ഫണ്ടും ലഭ്യമാക്കി. ബ്ലോക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ (സിഎച്ച്‌സി) ആയി തിരഞ്ഞെടുത്ത വല്ലന സിഎച്ച്‌സി ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി 2.5 കോടി രൂപയാണ് അനുവദിച്ചത്. കുളനടയില്‍ വയറപ്പുഴ പാലം, മണ്ണാക്കടവ് പാലം നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

69 ലക്ഷം രൂപ ചെലവഴിച്ചാണ് കുളനട ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. വീണാ ജോര്‍ജ് എംഎല്‍എ യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപയും കുടുംബാരോഗ്യകേന്ദ്രമാക്കുന്നതിനു എന്‍എച്ച്എമ്മില്‍ നിന്നും 14 ലക്ഷം രൂപയുമാണ് അനുവദിച്ചത്. 2600 ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പൊതുമരാമത്ത് കെട്ടിടവിഭാഗവും എച്ച് എല്‍എല്‍ ഏജന്‍സിയും വഴിയാണ് പൂര്‍ത്തീയായത്. കുടുംബാരോഗ്യകേന്ദ്രമായ പുതിയ കെട്ടിടത്തില്‍ വെയ്റ്റിംഗ് ഏരിയ, ഒപി റൂം, രജിസ്‌ട്രേഷന്‍ കൗണ്ടര്‍, പ്രീ ചെക് റൂം, ഡ്രസിങ് റൂം, നിരീക്ഷണ മുറി, ഫാര്‍മസി, ഫാര്‍മസി സ്റ്റോര്‍, നഴ്‌സിംഗ് സ്റ്റേഷന്‍, ഇന്‍ജെക്ഷന്‍ റൂം, സെര്‍വര്‍ റും, ടോയ്‌ലറ്റ് എന്നിവയുണ്ട്. . കുടുംബാരോഗ്യകേന്ദ്രമായി മാറുന്നതോടെ ഒന്‍പത് മുതല്‍ വൈകീട്ട് ആറു വരെ ഒ പി പ്രവര്‍ത്തിക്കും. ജീവിതശൈലീരോഗ നിര്‍ണ്ണയ ക്ലിനിക് ശ്വാസ്, ആശ്വാസ് ക്ലിനിക്, വയോജനക്ലിനിക്, പാലിയേറ്റീവ് കെയര്‍ ഒ. പി, ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക്, പ്രതിരോധ കുത്തിവയ്പ്, എല്ലാ ദിവസവും ലാബിന്റെ സേവനം, മാസത്തില്‍ രണ്ട്, നാല് ചൊവാഴ്ചകളില്‍ കണ്ണിന്റെ ഒ. പി എന്നീ സേവനങ്ങള്‍ ലഭിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. മോഹന്‍ദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ മോനച്ചന്‍, ബിജു പരമേശ്വരന്‍, സാറാമ്മ കുഞ്ഞുകുഞ്ഞ്, ആര്‍. ബിന്ദു, സിബി നൈനാന്‍ മാത്യു, അഡ്വ. വി. ബി. സുജിത്, മിനി സാം,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, കുളനട എഫ് എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ജിനു ജി ജോസഫ്,രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments