വായിൽ ക്യാൻസർ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച (25.06.2026) മരിച്ച മഞ്ചേശ്വരം താലൂക്കിലെ മീഞ്ച പഞ്ചായത്തിലെ ചിഗ്റുപദവ് സ്വദേശിയായ മുൻ ആർ എസ് എസ് പ്രവർത്തകൻ നാരായണൻ്റെ (64) മൃതദേഹം ഏറ്റുവാങ്ങാൻ ഉറ്റവർ എത്തിയില്ല.
ഒരു മാസം മുൻപാണ് നാട്ടിലെ കട വരാന്തയിൽ ആഴ്ചകളോളം ഭക്ഷണം കഴിക്കാതെ മൃതപ്രായനായി കഴിഞ്ഞിരുന്ന നാരായണൻ്റെ ദയനീയ അവസ്ഥ വാർഡ് മെമ്പർ ശരീഫ് ചിനാല ജില്ലാ പഞ്ചായത്ത് മെമ്പറും വനിതാ ലീഗ് നേതാവുമായ ഇർഫാന ഇഖ്ബാലിനെ അറിയിക്കുന്നത്. സ്ഥലത്ത് എത്തിയ അവർ ജില്ലാ കളക്ടറേയും, ജില്ലാ മെഡിക്കൽ ഓഫിസറെയും കാര്യങ്ങൾ ബോധിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഷെയ്ഖ് സായിദ് ഫൗണ്ടേഷൻ പ്രവർത്തകർ കുളിപ്പിച്ച് വൃത്തിയാക്കി പ്രാഥമിക ശുശ്രൂഷ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
*ബന്ധുക്കൾ ഏറ്റെടുത്തില്ല.*
ഒരു മാസമായി അവിടെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് നാരായണൻ വ്യാഴാഴ്ച മരിച്ചത്. മരിച്ച വിവരം മഞ്ചേശ്വരം പൊലീസ് ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആരും തയ്യാറായില്ല.
രണ്ട് ഭാര്യമാരും, മക്കളും, സഹോദരിയും മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഇർഫാനയ്ക്ക് സമ്മതപത്രം നൽകി കയ്യൊഴിയുകയായിരുന്നു. മൃതദേഹം വിട്ടുകിട്ടുന്നതിന് വേണ്ടിയുള്ള കുടുംബത്തിൻ്റെ സമ്മതപത്രം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന് കൈമാറി
*അന്ത്യകർമങ്ങൾ നിർവഹിച്ചു*
ആംബുലൻസിൽ ഉപ്പളയിൽ എത്തിച്ച മൃതദേഹം ചെറുഗോളി പൊതുശ്മശാനത്തിൽ എത്തിച്ചു. മകളുടെ സ്ഥാനത്ത് നിന്ന് ഹൈന്ദവ ആചാരപ്രകാരം ഇർഫാന ഇഖ്ബാൽ ചിതയ്ക്ക് തീ കൊളുത്തി അന്ത്യകർമങ്ങൾ നിർവഹിച്ചു.
സാമൂഹിക പ്രവർത്തകരായ റിയാസ് പിലാത്തറ, മഹ്‌മൂദ് കൈകമ്പ തുടങ്ങിയവരും കർമങ്ങൾക്ക് നേതൃത്വം നൽകി. ഉറ്റവർ നഷ്ടപ്പെട്ട് തെരുവിൽ ഉപേക്ഷിക്കപ്പെട്ട 50 മാതാപിതാക്കളെ സംരക്ഷിക്കുന്ന ഉപ്പളയിലെ ഷെയ്ഖ് സായിദ് വൃദ്ധമന്ദിരം സ്ഥാപകയാണ് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ ഇർഫാന.



