‘എന്റെ നാരായണാ… മദ്യവിമുക്തമായ കിനാശ്ശേരി; അതായിരുന്നു ഗാന്ധിജി കണ്ട സ്വപ്‌പ്നം. അതു വല്ലോം ഇവനറിയാമോ?’
‘മനസ്സിനക്കരെ’ എന്ന സിനിമയിൽ ഇന്നസെൻ്റ് പറയുന്ന ഡയലോഗ് ഇപ്പോൾ ഓർക്കുവാൻ കാരണമുണ്ട്’
‘മദ്യവിമുക്തമായ ഒരു കേരളം’ സ്വപ്നം കണ്ടുകൊണ്ട് ഒരു അഭിനവ ഗാന്ധി ഇറങ്ങിയിട്ടുണ്ട്. സാക്ഷാൽ സുധീരൻ.
“ധീരാ….വീരാ….വി.എം. സുധീരാ….
ധീരതയോടെ നയിച്ചോളൂ
ലക്ഷം….ലക്ഷം…. പിന്നാലെ……”
എന്റെ യൗവന കാലത്ത്, കേരളത്തിലെ കലാലയങ്ങളിൽ മുഴങ്ങി കേട്ട ഒരു മുദ്രാവാക്യമായിരുന്നു അത്. സഖാവ് പിണറായി വിജയൻ ഭരിച്ച പത്തു വർഷക്കാലം, വായിൽ പഴം തിരുകി നടക്കുകയായിരുന്ന ധീരനായ ഈ വീരൻ. ‘കമാ’ ന്നൊരു അക്ഷരം മിണ്ടാൻ അന്ന് അങ്ങേർക്ക് ധൈര്യമില്ലായിരുന്നു. വല്ലതും എതിർത്ത് പറഞ്ഞിരുന്നെങ്കിൽ വിവരമറിഞ്ഞേനേ!
ഉമ്മൻചാണ്ടി സർക്കാരിൻ്റെ ഭരണത്തുടർച്ച ഇല്ലാതിക്കിയതും ഇങ്ങേരുടെ ‘മദ്യനയം’ ആയിരുന്നു. പാവം കുഞ്ഞുഞ്ഞിനെ ഇയാൾ നിലംതൊടീച്ചില്ല.
കോൺഗ്രസിലെ രണ്ട് കപട ആദർശവാദികളാണ് അറയ്ക്കൽ ആന്റണിയും, ആലപ്പുഴ സുധീരനും. രണ്ടും കാലഹരണപ്പെട്ട ആശയങ്ങളുമായി ഇടയ്ട്ടിടയ്ക്ക് വാ തുറക്കും. വെള്ളമടിച്ചിട്ടാണോ ഇവർ ഈ വീഡ്ഡിത്തരങ്ങളൊക്കെ വിളമ്പുന്നത് എന്നെനിക്ക് ബലമായ സംശയമുണ്ട്.
ആന്റണി, ചാരായം നിരോധിച്ചതുകൊണ്ടാണ് കേരളത്തിൽ കള്ളവാറ്റും, ലഹരി ഉപയോഗവും വർദ്ധിച്ചത്.
വീര്യം കൂടിയ മദ്യം, വീര്യം കുറഞ്ഞ മദ്യം, അവയ്ക്ക് ഈടാക്കുന്ന നികുതി – ഇതിന്റെയൊക്കെ പേരിലാണ് പോര്.
വീര്യം കൂടിയ വീഞ്ഞു വാറ്റിയെടുക്കുവാൻ ഡിസ്റ്റിലറി ലൈസൻസുള്ള ഒരു ബിഷപ്പും കളത്തിലിറങ്ങിയിട്ടുണ്ട്.
മലയോര കർഷകരുടെ വോട്ടുകളെല്ലാം തന്റെ കുപ്പായ കീശയിലാണെന്നുള്ള ഒരു ധാരണയാണ് പുള്ളിക്കാരന്. ഇവരൊക്കെ ഏതു ലോകത്തിലാണോ ജീവിക്കുന്നത്? ബിഷപ്പുമാരും, സമുദായ നേതാക്കന്മാരും വാറോല ഇറക്കിയാൽ വിദ്യാസമ്പന്നരായ വോട്ടർമാർ ചിഹ്നം മാറ്റി കുത്തുമെന്നാണോ ഇവർ കരുതുന്നത്. ആ കാലമൊക്കെ കഴിഞ്ഞുപോയെന്ന് ഇവരെ എങ്ങനെയാണൊന്നു പറഞ്ഞു മനസ്സിലാക്കുക?
കുടിക്കുകയാണെങ്കിൽ വീര്യം കൂടിയ മദ്യം കുടിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. അടിച്ചങ്ങ് പൂക്കുറ്റിയാകണം. വീര്യം കുറഞ്ഞ മദ്യം കുടിച്ച് എന്തു ചെയ്യുവാനാണ്? ഉറുമ്പ് കടിക്കുന്നതുപോലെ ഒരു ഫീലിംഗ്. കൈയിലെ കാശു വെറുതെ കളയാമെന്നു മാത്രം. അതിലും നല്ലത് ഉപ്പിട്ട ഒരു സോഡാ നാരങ്ങാവെള്ളം കുടിക്കുന്നതാണ്.
ചരിത്രാതീത കാലം മുതലേ മദ്യത്തിൻ്റെ ഉത്പാദനവും, ഉപയോഗവും ഉണ്ടായിരുന്നു. പുരാണങ്ങളിലെല്ലാം ഇതു രേഖപ്പെടുത്തിയിട്ടുണ്ട്.
‘കാനായിലെ കല്യാണ നാളിൽ
കൽഭരണിയിലെ വെള്ളം
മുന്തിരി നീരാക്കി’- എന്നു ദാസേട്ടൻ പാടിയിട്ടുണ്ട്.
‘മനോവ്യസനമുള്ളവനു മദ്യം കൊടുക്കുവിൻ അവൻ കുടിച്ചു തന്റെ ദാരിദ്ര്യം മറക്കുകയും തന്റെ കഷ്ടം ഇനി ഓർക്കാതിരിക്കുകയും ചെയ്യട്ടെ’ എന്നു ജ്ഞാനിയായ ശാലോമൻ പറഞ്ഞിട്ടുണ്ട്.
വിവാഹ സത്കാരത്തിൽ സംബന്ധിച്ച് മടങ്ങുന്ന ഒരു അമേരിക്കൻ മലയാളിയോട് ‘ എങ്ങനെയുണ്ടായിരുന്നു കല്യാണം” എന്നു ചോദിച്ചാൽ, ‘ എന്റെ പൊന്നളിയാ, ഒന്നും പറയണ്ടാ- അടിപൊളി കല്യാണം. ഇഷ്ടം പോലെ കള്ള്….’
മദ്യത്തിന്റെ ലഭ്യതയാണ് വിവാഹ സത്കാരത്തിന്റെ മേന്മയുടെ അളവുകോൽ.
തങ്ങളുടെ വീട്ടിലെ മുന്തിയ ഇനം മദ്യശേഖര ബാറിൻ്റെ മുന്നിൽ ‘ചിയേഴ്സ‌്’ പറഞ്ഞ് ചിരിച്ചുകൊണ്ട് നിൽക്കുന്ന ഫോട്ടോ പടമാണ് ഇന്നു പലരും ‘പ്രൊഫൈൽ പിക്‌ചർ’ ആയി പോസ്റ്റു ചെയ്യുന്നത്.
മദ്യം നിരോധിച്ചാലും, ഷാപ്പുകൾ അടച്ചാലും, ബാറുകൾ പൂട്ടിയാലും കുടിക്കേണ്ടവൻ കുടിച്ചിരിക്കും.
നയാപൈസ കൈയിലില്ലാതെ, ഭാര്യയെ ഒരു തൊഴിയും തൊഴിച്ച്, പിള്ളേരെ എടുത്ത് കിണറ്റിലിട്ടിട്ട് പുറത്തേക്കു പോകുന്ന മലയാളി, കുടിച്ചു ലെക്കുകെട്ട്, നാലുകാലിൽ തിരിച്ചു വീട്ടിലെത്തുന്നത്. കേരളത്തിൽ മാത്രം നിലവിലുള്ള ഒരു അത്ഭുത പ്രതിഭാസമാണ്.
കോൺഗ്രസിൻ്റെ ശത്രുക്കൾ എന്നും കോൺഗ്രസുകാർ തന്നെയാണ്. കസേര കിട്ടാത്തവരെല്ലാം പാരപണിയുമായി തെക്കുവടക്ക് നടക്കുകയാണ്.
തരക്കേടില്ലാതെ ആ സതീശൻജി, തട്ടീം മുട്ടീം, ഇടയ്ക്കിടയ്ക്ക് ഇംഗ്ലീഷും പേശി ഒരഞ്ചുകൊല്ലം തികച്ചേനേ!
അപ്പോഴാണ് സുധീരനെപ്പോലെ ‘എക്സ്പയറി ഡേറ്റ്’ കഴിഞ്ഞ ആദർശധീരന്മാർ വിടുവായത്തം പറഞ്ഞുകൊണ്ട് പത്രസമ്മേളനം നടത്തുന്നത്.
ഒരു പടിക്കൊന്നടങ്ങു സുധീരാ-ആ സതീശൻ സാർ തുടങ്ങിയതല്ലേയുള്ളൂ-കുറച്ചു നാളത്തേക്കൊരു സ്വൈര്യം കൊടുക്കൂ…..പ്ലീസ്!
വാൽക്കഷണം: ‘വീഞ്ഞു ചുവന്നു പാനപാത്രത്തിൽ മിന്നി ഇമ്പമായി ഇറങ്ങുന്നത് നോക്കരുത്. ഒടുവിൽ അതും സർപ്പം പോലെ കടിക്കും; അണലി പോലെ വിഷം കുത്തും….’ ഇതു ദൈവവചനം.



