അമേരിക്കയിൽ നടക്കുന്ന 2026 ലോകകപ്പിൽ അർജന്റീനയ്ക്കായി തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന ലയണൽ മെസ്സി, ഫുട്ബോൾ ലോകത്തെ വീണ്ടും അമ്പരപ്പിക്കുകയാണ്. 39-ാം വയസ്സിലും തന്റെ ഇടങ്കാൽ മികവ് കൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന മെസ്സി, നിലവിലെ ലോകകപ്പിൽ ഇതിനകം 5 ഗോളുകൾ നേടിക്കഴിഞ്ഞു.
അൾജീരിയയ്ക്കെതിരെ ഹാട്രിക്കും ഓസ്ട്രിയക്കെതിരെ ഇരട്ട ഗോളുകളും നേടിയതോടെ ലോകകപ്പിലെ തന്റെ ആകെ ഗോൾനേട്ടം 18 ആയി ഉയർത്തിയ മെസ്സി, ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന പുരുഷ താരവുമായി മാറിയിരിക്കുകയാണ്. മെസ്സിയുടെ ഈ മിന്നുന്ന ഫോം കാണുമ്പോൾ ആരാധകർക്കിടയിൽ ഉയരുന്ന പ്രധാന ചോദ്യം 2030-ലെ ലോകകപ്പിലും അദ്ദേഹം ഉണ്ടാകുമോ എന്നതാണ്.
സ്‌പെയിനിൽ വെച്ച് നടക്കുന്ന ആ ലോകകപ്പിൽ മെസ്സിക്ക് 42 വയസ്സായിരിക്കും. ഈ ചോദ്യത്തോട് ഏറെ പക്വതയോടെയാണ് താരം പ്രതികരിച്ചത്. ഭാവിയിലെ കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും, ഓരോ ദിവസത്തെ മത്സരങ്ങളിലും ടീമിന് എന്തു സംഭാവന നൽകാൻ കഴിയുമെന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മെസ്സി വ്യക്തമാക്കി.ശാരീരികക്ഷമത നിലനിൽക്കുന്നിടത്തോളം കാലം കളിക്കളത്തിൽ തുടരുമെന്ന് താരം ഉറപ്പിച്ചു പറയുന്നു. 2006-ൽ ജർമ്മനിയിൽ തുടങ്ങി ഇപ്പോൾ ആറാമത്തെ ലോകകപ്പിൽ എത്തിനിൽക്കുന്ന മെസ്സിയുടെ കരിയർ അവിശ്വസനീയമായ നേട്ടങ്ങളാണ് വെട്ടിപ്പിടിച്ചത്. മെസ്സിയുടെ കരുത്തിൽ അർജന്റീന ഇതിനകം തന്നെ റൗണ്ട് ഓഫ് 32-ൽ പ്രവേശിച്ചു കഴിഞ്ഞു.
ഗ്രൂപ്പിലെ അവസാന മത്സരമായ ജോർദാനെതിരായ പോരാട്ടത്തിന് തയ്യാറെടുക്കുന്ന അർജന്റീന, നോക്കൗട്ട് റൗണ്ടിനായുള്ള മുന്നൊരുക്കങ്ങളിലാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ 41-ാം വയസ്സിൽ ലോകകപ്പിൽ കളിച്ചതിന് സമാനമായി, മെസ്സിയും കരിയറിന്റെ സായാഹ്നത്തിലും റെക്കോർഡുകൾ തിരുത്തിയെഴുതുകയാണ്.



