കുളത്തുപ്പുഴ: മൂന്നു ദിവസം മുൻപാണ് കുളത്തൂപ്പുഴ ആറിന് കിഴക്കേക്കര മനുവിലാസത്തിൽ രേണു (38)വിനെ ഭർത്താവ് കത്രികകൊണ്ട് കുത്തി കൊലപ്പെടുത്തുന്നത്.കത്രിക കൊണ്ട് രേണുവിന്റെ കഴുത്തിലും അടിവയറ്റിലും കുത്തി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് സനു കുട്ടൻ വീടിന് സമീപത്തുള്ള ഇടവഴിയിലൂടെ കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് രേണുവിനെ കുളത്തുപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് രേണു മരണമടയുന്നത്.
കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട പ്രതിക്കായി പോലീസും നാട്ടുകാരും വനം വകുപ്പും കഴിഞ്ഞ മൂന്ന് ദിവസമായി വനത്തിന്റെ വിവിധ മേഖലകളിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. വൈകിട്ടോടു കൂടിയാണ് ഒരു തിരച്ചിൽ സംഘം തൂങ്ങിമരിച്ച നിലയിൽ സനൂ കുട്ടനെ കണ്ടെത്തുന്നത്.
സംശയ രോഗത്തിന്റെ പേരിലാണ് രേണുവിനെ സനു കുട്ടൻ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തുന്നത്. മുൻപും ഇതേ കാരണം പറഞ്ഞ് രേണുവിനെ ഇയാൾ മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു. രേണുവിനും സനു കുട്ടനും നാല് കുട്ടികളാണ് ഉള്ളത്. രണ്ട് ആണ്മക്കളും രണ്ട് പെണ്മക്കളുമാണ് ഇവർക്കുള്ളത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി അയച്ചു.