‘ഫാദർ കെ എം ജോർജ്’ എൻ്റെ ഗുരു സ്ഥാനീയനാണ്
അദ്ദേഹവുമൊത്തുള്ള ഒരു സായാഹ്നം ഒരു കവിത പോലെ എഴുതിയതാണ്.

നിനച്ചിരിയാത്ത നേരത്ത്
പെയ്യുന്ന മഴ പോലെയാണ്
കെ.എം.ജോർജ്ജച്ചൻ്റെ വിളികൾ.
മഴത്തുള്ളി അടരുന്നതു പോലെ
ഒരു നിസ്വനം.
വരുമോ ?
പനിയായിരുന്നെങ്കിലും
ദേവലോകം അരമനയുടെ
അരികിൽ, പുഴയോരത്തുള്ള
അച്ചൻ്റെ വീട്ടിലേക്കു പോയി.
പൂത്തുനിന്ന മാങ്കോസ്‌റ്റിൻ
തണലിൽ അച്ചൻ ഇരിക്കുന്നു.
ചിരിക്കുന്ന ബുദ്ധന്റെ
കളിമൺ ശില്പം തൊട്ടടുത്ത്.
ചുറ്റും നിശബ്‌ദതതയുടെ
അപ്പൂപ്പൻതാടികൾ.
പനിയെന്നറിഞ്ഞപ്പോൾ,,
വിശ്രമിച്ചോളൂ എന്നു പറഞ്ഞു.
ആ മൊഴിത്തണുപ്പിൻ്റെ
ഇടനാഴിയിൽ നിൽക്കുമ്പോൾ
ഒരു കരുതലിൻ്റെ കരസ്പർശം.
എന്നാൽ എനിക്ക് അദ്ദേഹത്തിൻ്റെ
ശുഭ്രവസ്ത്രത്തിൻ്റെ അരികിൽ
ഇരിക്കണമായിരുന്നു.
ആ സാമീപ്യം എൻ്റെ
പനിച്ചൂടിനാശ്വാസമായിരുന്നു.
ഞങ്ങൾ പുഴയോരത്തുകൂടി
നടന്നു.
ചാറ്റ മഴ പൊഴിയുന്ന സായാഹ്നം.
പൊടുന്നനെ അന്തി വെയിൽ
തിളങ്ങി.
മഴത്തുതുള്ളികളിൽ
കുഞ്ഞുകുഞ്ഞു മഴവില്ലുകൾ
തുളുമ്പി നിന്നു.
“വെയിലും മഴയും ഒന്നിച്ചു വന്നാൽ
കുറുക്കന്റെ കല്യാണം…”എന്നു
അമ്മ പണ്ടു പഠിപ്പിച്ച പഴംപാട്ട്
പാടി അച്ചൻ. അസംബന്ധ
പാട്ടുകൾക്കെത്ര രസം എന്നു
പറഞ്ഞു ഞങ്ങൾ ചിരിച്ചു.
യാത്ര പറയുന്ന ഗ്രാമീണ
വധുവിനെപ്പോലെ പെയ്യുന്ന
മഴയെക്കുറിച്ച് സച്ചിദാനന്ദനും
പെയ്തിട്ടുണ്ട്.
വെള്ളിത്താടിയിൽ
വെള്ളത്തുള്ളികൾ കുടുങ്ങിയിട്ടും,
കുടവേണ്ട എന്നു അച്ചൻ പറഞ്ഞു.
നഗ്നപാദരായി, നനഞ്ഞ പുല്ലിലൂടെ
നടന്നപ്പോൾ പുൽനാമ്പുകൾ
പാദങ്ങളിൽ ഇക്കിളിയിട്ടു.
അപ്പോൾ കിന്നാരം പറഞ്ഞു
കടന്നുപോയ കൊച്ചു കാറ്റിനോടും
അച്ചൻ എന്തോ മന്ത്രിക്കുന്നത്
കേട്ടു…..
മൃദുവായി…. പൊട്ടിച്ചിരികളില്ല,
ശബ്ദം ഉയർത്തിയ
സംസാരങ്ങളില്ല.
വസന്തം വിരിഞ്ഞ ആരാമത്തിൻ്റെ
സൗമ്യ സൗന്ദര്യം പോലെ..
ഒരു കവിതാശകലം പോലെ ആ
സായാഹ്നം. .



