കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, 9 ജില്ലകളിൽ റെഡ് അലർട്ട്. വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ഇന്നും ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 592 പേരെ മാറ്റി പാര്‍പ്പിച്ചു. 165 കുടുംബങ്ങള്‍ ക്യാമ്പുകളിലാണുള്ളത്. വൈത്തിരി താലൂക്കില്‍ ആറും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഏഴും മാനന്തവാടി താലൂക്കില്‍ രണ്ടും ക്യാമ്പുകളാണ് തുറന്നത്.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോട്ടയം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും വടക്കന്‍ ജില്ലകളിലുമാണ് പ്രളയ മുന്നറിയിപ്പുകള്‍ ഉള്ളത്. കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കബനീ നദിയിലും തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസര്‍കോട് ജില്ലയിലെ ഉപ്പള എന്നീ നദികളിലും മഞ്ഞ അലേര്‍ട്ട് നിലനില്‍ക്കുകയാണ്.
ഈ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല എന്നും മുന്നറിയിപ്പുണ്ട്.



