കൊച്ചി: അങ്കണവാടിയിൽ മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യും. അങ്കണവാടിയിലെ ടീച്ചറായ അമ്മയ്ക്ക് അതിക്രമത്തെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നുവോ എന്ന സംശയത്തിലാണ് നടപടി.
ഇതിനൊപ്പം അങ്കണവാടിയിലെ ആയയുടെ മൊഴിയും രേഖപ്പെടുത്തും. ഇരുപതുകാരനായ പ്രതി കാശിനാഥ് നിരന്തരം അങ്കണവാടിയിൽ എത്തിയിരുന്നതായും ലഹരിക്ക് അടിമയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സംഭവത്തിന് പിന്നാലെ അങ്കണവാടി ടീച്ചറെ സർവീസിൽ നിന്ന് നീക്കാൻ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ആർ. ബിന്ദു നിർദേശം നൽകി. പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്ന സർക്കാർ നിർദേശം ലംഘിച്ചതിനാണ് നടപടി. വനിതാ ശിശുവികസന ഡയറക്ടറോട് മന്ത്രി അന്വേഷണ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
ജോയിന്റ് ഡയറക്ടർ, നിർഭയ സെൽ കോർഡിനേറ്റർ, ഐ.സി.പി.എസ് പ്രോഗ്രാം കോർഡിനേറ്റർ എന്നിവരടങ്ങുന്ന പ്രത്യേക സംഘം ഇന്ന് അങ്കണവാടിയിൽ നേരിട്ടെത്തി പരിശോധന നടത്തും. മാതാപിതാക്കളുടെ പരാതിയിൽ എളമക്കര പൊലീസാണ് ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.



