ടെക്സസ്: ലോകകപ്പ് ഫുട്ബോളിലെ ഗോൾവേട്ടയിൽ ചരിത്രനേട്ടം സ്വന്തമാക്കിയെങ്കിലും, മത്സരത്തിനിടെ തനിക്ക് സംഭവിച്ച പെനാൽറ്റി പിഴവിൽ കടുത്ത ദേഷ്യത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി അർജന്റീന നായകൻ ലയണൽ മെസി.
പെനല്‍റ്റി നഷ്ടമാക്കിയെങ്കിലും പിന്നീട് ഇരട്ട ഗോളുകളുമായി നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയ്ക്ക് മിന്നും വിജയവും നോക്കൗട്ടിലേക്കുള്ള ടിക്കറ്റും മെസി സമ്മാനിച്ചിരുന്നു. ഇന്നലെ ടെക്സസില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഓസ്ട്രിയയെ അർജന്റീന തകർത്തത്. ഈ ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡും മെസി സ്വന്തം പേരിൽ കുറിച്ചു.
മത്സരത്തിന്റെ 38-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. ഇതോടെ ലോകകപ്പിൽ 17 ഗോളുകൾ തികച്ച താരം ടൂർണമെന്‍റിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറി. തുടർന്ന് രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ തന്‍റെ 18-ാം ലോകകപ്പ് ഗോളും വലയിലെത്തിച്ച് മെസി അർജന്റീനയുടെ വിജയം ഉറപ്പിച്ചു.
എന്നാൽ മത്സരത്തിന്‍റെ തുടക്കത്തിൽ സ്കോർ 0-0 ആയിരിക്കെ ലഭിച്ച പെനാൽറ്റി കിക്ക് മെസിക്ക് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. മെസിയെടുത്ത ദുർബലമായ കിക്ക് പോസ്റ്റിന് പുറത്തേക്കാണ് പോയത്. പെനാൽറ്റി നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് മത്സരശേഷം മെസി മനസു തുറന്നു.
പെനാൽറ്റി നഷ്ടപ്പെടുത്തിയ ആ നിമിഷത്തിൽ എനിക്ക് എന്നോട് തന്നെ കടുത്ത ദേഷ്യമാണ് തോന്നിയത്. കാരണം ഞാൻ ആ കിക്ക് എടുത്തത് വളരെ മോശം രീതിയിലായിരുന്നു. എന്നാൽ ഭാഗ്യവശാൽ കളിയിലേക്ക് വേഗത്തിൽ തിരിച്ചുവരാനും ലീഡ് നിലനിർത്താനും ഞങ്ങൾക്ക് സാധിച്ചു.
വളരെ നിർണായകമായ മൂന്ന് പോയിന്‍റുകളാണ് സ്വന്തമാക്കിയത്. വലിയ കരിയർ റെക്കോർഡുകൾ ഉണ്ടെങ്കിലും പെനാൽറ്റി സ്പോട്ടിൽ മെസിക്ക് പിഴയ്ക്കുന്നത് ഇതാദ്യമല്ല. മുൻപ് 2018 ലോകകപ്പിലും, അർജന്‍റീന മുത്തമിട്ട 2022 ലോകകപ്പിൽ പോളണ്ടിനെതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിലും മെസിയുടെ പെനാൽറ്റി കിക്കുകൾ നഷ്ടമായിരുന്നു.



