ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ എല്ലാ സ്വത്തുക്കളും ക്ഷേത്രാവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ എന്ന് വ്യക്തമാക്കിയതിന് പിന്നാലെ മുൻ ഡിഎംകെ സർക്കാർ അനുമതി നൽകിയിരുന്ന 46 പദ്ധതികൾ റദ്ദാക്കി മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ. ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന 246 കോടി രൂപയുടെ വികസന പദ്ധതികളാണ് റദ്ദാക്കിയത്.
സംസ്ഥാന ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് (HR&CE) വകുപ്പിൽ വരുത്തുന്ന വിപുലമായ പരിഷ്കാരങ്ങളുടെ ആദ്യ പടിയായാണ് ഈ നടപടി. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ആഡംബര പദ്ധതികൾക്കോ വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കാതെ, ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുമായി നീക്കിവെക്കാനാണ് തമിഴ്നാട് സർക്കാരിൻ്റെ തീരുമാനം.
ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെൻ്റ് വകുപ്പിന് കീഴിൽ വരാനിരുന്ന 46 പദ്ധതികളാണ് സർക്കാർ റദ്ദാക്കിയത്. വെള്ളിയാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. 115.77 കോടി രൂപ ചെലവിൽ നിർമിക്കാനിരുന്ന 29 വിവാഹ മണ്ഡപങ്ങൾ, 130.08 കോടി രൂപയുടെ 17 വാണിജ്യ സമുച്ചയ പദ്ധതികൾ എന്നിവയാണ് റദ്ദാക്കിയത്.
ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് 246 കോടി രൂപ ചെലവിൽ 29 കല്യാണമണ്ഡപങ്ങളും 17 വാണിജ്യ സമുച്ചയങ്ങളും നിർമിക്കാനായിരുന്നു മുൻ എംകെ സ്റ്റാലിൻ സർക്കാർ അനുമതി നൽകിയിരുന്നത്. എന്നാൽ ഈ 46 പദ്ധതികളുടെയും നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും, ക്ഷേത്രങ്ങളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് ഇവയുടെ അനുമതി റദ്ദാക്കുന്നതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
ഈ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിരുന്നില്ല. ഇവയിൽ പല പദ്ധതികളും നിയമപരമായ തടസ്സങ്ങൾ നേരിടുന്നവയാണെന്നും അവ പൂർത്തിയാക്കുന്നത് ക്ഷേത്രങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമാണ് സർക്കാർ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വാണിജ്യ താൽപ്പര്യങ്ങൾ മാറ്റിവെച്ച് ക്ഷേത്രങ്ങളുടെ പൈതൃക സംരക്ഷണത്തിനും ഭക്തരുടെ ക്ഷേമത്തിനും മുൻഗണന നൽകാൻ സർക്കാർ തീരുമാനം.
ക്ഷേത്രങ്ങളുടെ വരുമാനം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് വഴി ക്ഷേത്രങ്ങൾ കടക്കെണിയിലാകുന്നത് തടയാമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. അതേസമയം, ക്ഷേത്രങ്ങൾക്ക് കീഴിൽ നിലവിൽ പ്രവർത്തിക്കുന്ന സ്കൂളുകളെയോ കോളേജുകളെയോ ഈ തീരുമാനം ബാധിക്കില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ സർക്കാരിൻ്റെ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.



