Friday, October 18, 2024
Homeഅമേരിക്കയു എസ് സീക്രെട്ട് സർവീസ് ഡയറക്ടർ കിംബർലി ചീറ്റിൽ രാജി വച്ചു

യു എസ് സീക്രെട്ട് സർവീസ് ഡയറക്ടർ കിംബർലി ചീറ്റിൽ രാജി വച്ചു

യു എസ് :- മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ വധശ്രമം തടയാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ കിംബർലി ചീറ്റിൽ രാജി വച്ചു. ജൂലൈ 13 -ന് പെൻസിൽവാനിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കിംബർലി രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ രാജി വയ്ക്കില്ലെന്നായിരുന്നു കിംബർലിയുടെ ആദ്യ നിലപാട്. തിങ്കളാഴ്ച ചേർന്ന കോൺഗ്രസ്സ് കമ്മിറ്റിയ്ക്ക് മുൻപാകെ ഹാജരായ കിംബർലി, ആക്രമണം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന് പറഞ്ഞുകൊണ്ടാണ് രാജി പ്രഖ്യാപിച്ചത്. 2022 ൽ പ്രസിഡന്റ് ജോ ബൈഡനാണ് കിംബർലിയെ ഡയറക്ടറായി നിയമിച്ചത്.

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നടന്ന ആക്രമണം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും അത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവർത്തന പരാജയമാണെന്നും ഡയറക്ടർ എന്ന നിലയിൽ അതിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും കിംബർലി പറഞ്ഞു.

പതിറ്റാണ്ടുകൾ നീണ്ട തന്റെ രഹസ്യാന്വേഷണ സേവനത്തിലെ ആദ്യ പരാജയമാണിതെന്നും കിംബർലി കൂട്ടിച്ചേർത്തു. അതേസമയം, ആക്രമണം നടന്ന ദിവസങ്ങളിൽ തന്നെ കിംബർലി രാജി വയ്ക്കണമായിരുന്നുവെന്ന് റിപ്പബ്ലിക്കൻ പ്രതിനിധി ജോൺസൺ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

റിപ്പബ്ലിക്കിന്റെയും ഡെമോക്രാറ്റുകളുടെയും ആവശ്യം അവർ അംഗീകരിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും ജോൺസൺ പറഞ്ഞു. അന്ന് സംഭവിച്ചത് ഇനി ഒരിക്കലും സംഭവിക്കില്ലെന്നും മുന്നോട്ടുള്ള ജീവിതത്തിൽ കിംബർലിയ്ക്ക് എല്ലാ ആശംസകളും നേരുന്നതായി പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഒപ്പം, ഉടൻ തന്നെ ഒരു പുതിയ ഡയറക്ടറെ നിയമിക്കുമെന്നും ബൈഡൻ പറഞ്ഞു.

2021 ൽ പെപ്സികോയുടെ വടക്കേ അമേരിക്കയിലെ സുരക്ഷാ വിഭാഗം ഡയറക്ടറാകുന്നതിന് മുൻപ് 27 വർഷത്തോളം രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥയായി കിംബർലി സേവനമനുഷ്ഠിച്ചിട്ടുണ്ട്.ജൂലൈ 13 ന് ട്രംപിന്റെ പ്രസംഗം തുടങ്ങി മിനിറ്റുകൾക്കകമാണ് അദ്ദേഹത്തിന്റെ വലത് ചെവിയിൽ വെടി ഏൽക്കുന്നത്. അടുത്തുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന ആക്രമണം നടത്തിയ യുവാവിനെ അപ്പോൾ തന്നെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ വധിച്ചിരുന്നു.

ബട്ട്ലറിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഒരു പട്ടണത്തിൽ താമസിച്ചിരുന്ന യുവാവിന്റെ വധ ശ്രമത്തിന് പിന്നിലെ ഉദ്ദേശം വ്യക്തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിൽ റാലിയിൽ പങ്കെടുത്ത രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും അഗ്നിശമനസേനാംഗമായ കോറി കംപറേറ്റർ വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments