യുഡിഎഫ് മന്ത്രിസഭയിലെ സുപ്രധാന പദവികളിലേക്ക് ആരൊക്കെയെന്ന കാര്യത്തിൽ ഏകദേശമായി തീരുമാനമായി.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകുമെന്നാണ് വിവരം.
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്മാൻ പരിഗണിക്കപ്പെടുന്നു.
ഇരുവരും മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നാണ് സൂചന.
മന്ത്രിസഭയിൽ ഇടം ലഭിക്കണമെന്ന ആഗ്രഹം തിരുവഞ്ചൂർ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും, നിയമസഭാ നടപടിക്രമങ്ങളിലെ പരിചയവും ചട്ടങ്ങളിലുള്ള വ്യക്തമായ അറിവും കണക്കിലെടുത്താണ് സ്പീക്കർ പദവിയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചതെന്നാണ് സൂചന.
ആലപ്പുഴ ജില്ലയിൽ നിന്ന് രമേശ് ചെന്നിത്തലക്കും എം ലിജുവിനും പുറമെ മന്ത്രിസ്ഥാന സാധ്യതാ പട്ടികയിൽ ഷാനിമോളുടെയും പേര് ഉയർന്നിരുന്നു.
കോൺഗ്രസിലെ വനിതാ എംഎൽഎമാരിൽ മുതിർന്ന നേതാവെന്ന പരിഗണനയും അവർക്കുണ്ടായിരുന്നു.
എന്നാൽ ഒടുവിൽ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കാണ് പരിഗണന നീണ്ടത്.
കെപിസിസി കോർ കമ്മിറ്റിയിലെ ഏക വനിതാ അംഗമായ ഷാനിമോൾ രണ്ടാം തവണയാണ് നിയമസഭയിലെത്തുന്നത്.
അതേസമയം കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) ഒരു മന്ത്രിസ്ഥാനത്തിനൊപ്പം ചീഫ് വിപ്പ് പദവിയും ലഭിക്കുമെന്നതാണ് നിലവിലെ ധാരണ.
രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം പാർട്ടി ഉന്നയിച്ചിരുന്നെങ്കിലും, നിലവിലെ ചർച്ചകൾ പ്രകാരം ഒരു മന്ത്രിസ്ഥാനം മാത്രമാണ് ലഭിക്കാൻ സാധ്യത.
രണ്ട് മന്ത്രിസ്ഥാനം ലഭിച്ചാൽ മോൻസ് ജോസഫ്നൊപ്പം അപു ജോസഫ് അല്ലെങ്കിൽ തോമസ് ഉണ്ണിയാടൻ മന്ത്രിസഭയിലെത്താൻ സാധ്യതയുണ്ട്.
മന്ത്രിസ്ഥാനം ലഭിക്കാത്ത പക്ഷം ഇവരിൽ ഒരാൾക്ക് ചീഫ് വിപ്പ് പദവി നൽകാനാണ് ആലോചന.
നിലവിൽ അപു ജോസഫിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.



