സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടക്കുന്ന ‘സൈബർ ഹണ്ട്’ ഓപ്പറേഷന്റെ ഭാഗമായി കാസർകോട്ട് ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ പൊലീസ് പിടികൂടി. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (BNS) 112-ാം വകുപ്പ് പ്രകാരം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്‌തതായി അധികൃതർ അറിയിച്ചു.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഹമീദ് കെ.എ (47) ആണ് ആദ്യം പിടിയിലായത്. ഇയാൾ തൻ്റെ ഐ.ഡി.ബി.ഐ (IDBI) ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും ഉപയോഗിച്ച് തട്ടിപ്പ് സംഘത്തിന് സഹായം ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സബ് ഇൻസ്പെക്ടർ സജിമോൻ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അബ്ദുൽ ഹമീദിൻ്റെ പേരിലുള്ള രണ്ട് ഐ.ഡി.ബി.ഐ ബാങ്ക് ചെക്ക് ബുക്കുകളും റിയൽമി മൊബൈൽ ഫോണും കണ്ടെടുത്തു. അക്കൗണ്ടിലേക്ക് വന്ന 4,50,154 രൂപ രണ്ട് തവണയായി പിൻവലിച്ച് നൽകിയതായും ഇതിന് പ്രതിഫലമായി 30,000 രൂപ കമ്മീഷൻ ലഭിച്ചതായും ഇയാൾ സമ്മതിച്ചതായി പൊലീസ് പറയുന്നു. രണ്ട് ഫോൺ നമ്പറുകളിൽ നിന്നാണ് ഇയാൾക്ക് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നത്. മൊബൈൽ ഫോണിൽ ഫോൺപേ, വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ആപ്പുകൾ വഴിയാണ് ഇടപാടുകൾ നടന്നിട്ടുള്ളതെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഏഴ് ലക്ഷത്തിന്റെ ഇടപാടുമായി മറ്റ് രണ്ടുപേർ
ഓൺലൈൻ ട്രേഡിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് കാസർകോട് പൊലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഖാദർ ബള്ളീർ കുഞ്ഞാലി (55), ഉമൈറ എന്നിവർക്കെതിരെയാണ് ഒരു കേസ്. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ അബ്‌ദുൽ ഖാദറിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലൂടെ അനധികൃത പണം സ്വീകരിച്ച് ചെക്ക് മുഖേന പിൻവലിച്ച് കമ്മീഷൻ വാങ്ങിയെന്നാണ് കേസ്. ഈ അക്കൗണ്ടിലൂടെ ഏകദേശം ഏഴ് ലക്ഷം രൂപയുടെ ഇടപാട് നടന്നതായി അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. പരിശോധനയിൽ ഫെഡറൽ ബാങ്കിൻ്റെ ചെക്ക് ബുക്ക്, എ.ടി.എം കാർഡ്, മൊബൈൽ ഫോൺ എന്നിവ പൊലീസ് കണ്ടെടുത്തു.
യുവാവിന്റെ അക്കൗണ്ടിൽ ലക്ഷങ്ങൾ
മൂന്നാമത്തെ കേസിൽ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റിനാസ് (19) ആണ് അറസ്റ്റിലായത്. സ്വന്തം ഇൻഡസ്ഇൻഡ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ് സംഘത്തിന് ഉപയോഗിക്കാൻ അനുവദിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ഇൻഡസ്ഇൻഡ് ബാങ്ക് അക്കൗണ്ടിൽ ഏകദേശം 4.95 ലക്ഷം രൂപയുടെ ഇടപാട് നടന്നതായി പൊലീസ് അറിയിച്ചു. പ്രതിയുടെ വീട്ടിൽ നിന്ന് ബാങ്ക് പാസ് ബുക്കുകൾ, ചെക്ക് ബുക്കുകൾ, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.



