കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷണൽ ഹോമിൻ്റെ പുതിയ സംരംഭമായ കഫറ്റേരിയ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ അധ്യക്ഷനായ കെ.വി സുമേഷ് എം.എൽ.എ കസ്റ്റേരിയയുടെ ശിലാഫലകം അനാച്ഛാദനം ചെയ്തു.
സാധാരണക്കാർക്ക് മിതമായ നിരക്കിൽ നല്ല ഭക്ഷണം കഴിക്കാൻ സാധിക്കും എന്നതിലുപരി സർക്കാരിൻ്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളുടെ ഒരു മാതൃക കൂടിയായി കഫറ്റേരിയ മാറിയെന്ന് എം എൽ എ പറഞ്ഞു.
ആധുനിക രീതിയിൽ രണ്ട് നിലകളിലായാണ് കഫ്റ്റീരിയ നിർമ്മിച്ചിട്ടുള്ളത്. ആദ്യത്തെ നിലയിൽ 36 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കും. രണ്ടാം നിലയിൽ നൂറുപേരെ ഉൾക്കൊള്ളിച്ചു കൊണ്ട് പരിപാടികൾ നടത്താൻ സാധിക്കുന്ന സൗണ്ട് പ്രൂഫ് ഉൾപ്പെടെയുള്ള ഹാൾ ആണ്. വിശാലമായ പാർക്കിംഗ് സൗകര്യവും കുട്ടികളുടെ പാർക്കും ഒരുക്കിയിട്ടുണ്ട്.
ചായ, കാപ്പി എന്നിവക്ക് പുറമെ ജ്യൂസ് ഇനങ്ങളും ജയിലിൽ നിന്നും നിലവിൽ വിപണനം നടത്തുന്ന ചപ്പാത്തി, ബിരിയാണി എന്നിവയും മറ്റ് ഭക്ഷ്യവിഭവങ്ങളും ഉണ്ടാവും. കണ്ണൂർ കോർപറേഷൻ മേയർ പി.ഇന്ദിര വിശിഷ്ടാതിഥിയായി. വാർഡ് കൗൺസിലർ ദീപ്തി വിനോദ്, സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം സൂപ്രണ്ട് കെ.വേണു, സെൻട്രൽ പ്രിസൺ ജോയിന്റ് സൂപ്രണ്ട് കെ.കെ റിനിൽ, കെ ജെ ഇ ഒ എ ജനറൽ സെക്രട്ടറി പി.ടി സന്തോഷ്, മേഖല സെക്രട്ടറി കെ.കെ ബൈജു, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



