കോഴിക്കോട്: ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജിഫ്രി തങ്ങളെയും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെയും സന്ദർശിച്ചു. തൂഫാൻ വാറിയർ ബാഡ്ജ് ഇരുനേതാക്കൾക്കും ആഭ്യന്തരമന്ത്രി അണിയിച്ചു.140 മണ്ഡലങ്ങളിലും ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിക്കും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ഇപ്പോൾ തന്നെ 15 കോടിയുടെ ലഹരി പിടികൂടി. എല്ലാവരിൽ നിന്നും തൂഫാന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എല്ലാവരും തൂഫാൻ വാറിയറാവണം. തൂഫാൻ സ്‌ട്രൈക്ക്, തൂഫാൻ വാറിയർ, തൂഫാൻ കെയർ എന്നീ മൂന്ന് ഘട്ടമായാണ് പദ്ധതി. ലഹരിയുടെ പേരിൽ നിരപരാധികളെ ബുദ്ധിമുട്ടിക്കരുത്. ലഹരി ആരോപിച്ച് കുറ്റ്യാടിയിൽ പെൺകുട്ടിക്കെതിരെ സൈബർ ആക്രമണവും ആൾക്കൂട്ട ആക്രമണവും ഉണ്ടായത് പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ജാതിയോ മതമോ വ്യത്യാസമില്ലാതെ മനുഷ്യരെല്ലാവരും ആഗ്രഹിക്കുന്നതാണ് ലഹരിയില്ലാത്ത നാടെന്ന് കാന്തപുരം പറഞ്ഞു. ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് നിഷിദ്ധമാണ്. എല്ലാ മതങ്ങളും അതാണ് ഉണർത്തുന്നത്. ചെറുപ്പക്കാർ ലഹരിക്ക് അടിമകളാകുന്നത് രാഷ്ട്രീയമോ മതമോ ഒന്നും നോക്കാതെ തടയണം. അതിന് എല്ലാവിധ പിന്തുണയും ഉണ്ടാകും. ഓപ്പറേഷൻ തൂഫാൻ ആവിഷ്‌കരിച്ച ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.



