ഫോർട്ട് വർത്ത് (ടെക്സസ്): ടാറന്റ് കൗണ്ടി ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന 40-കാരൻ മരിച്ചു. ജെയിംസ് ജോൺസൺ എന്നയാളാണ് മരിച്ചതെന്ന് മെഡിക്കൽ എക്സാമിനർ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഈ ജയിലിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കസ്റ്റഡി മരണമാണിത്.
ബോണ്ട് ലംഘനം, പ്രൊട്ടക്റ്റീവ് ഓർഡർ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് റിവർ ഓക്സ് പോലീസ് അറസ്റ്റ് ചെയ്ത ജോൺസണെ കഴിഞ്ഞ ഞായറാഴ്ചയാണ് ജയിലിലടച്ചത്. തിങ്കളാഴ്ച സെല്ലിൽ വെച്ച് ഇയാൾക്ക് പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നത് കൂടെയുണ്ടായിരുന്ന തടവുകാരനാണ് കണ്ടത്. ഉടൻ തന്നെ ജോൺ പീറ്റർ സ്മിത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ജയിലിൽ പ്രവേശിപ്പിക്കുമ്പോൾ തടവുകാർക്ക് നിർബന്ധമായുള്ള വൈദ്യപരിശോധനയുമായി സഹകരിക്കാൻ ജോൺസൺ തയ്യാറായിരുന്നില്ലെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. ഒരാളെയും അവരുടെ സമ്മതമില്ലാതെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ ജയിൽ ജീവനക്കാർക്ക് നിയമപരമായി കഴിയില്ലെന്നും അവർ വ്യക്തമാക്കി.
ജോൺസന്റെ മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അധികൃതർ. കഴിഞ്ഞ ഏപ്രിൽ 19-ന് ജോൺ ബാര് (36) എന്ന മറ്റൊരു തടവുകാരനും ഇതേ ജയിൽ സെല്ലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയും പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്തിരുന്നു. തുടർച്ചയായുണ്ടാകുന്ന മരണങ്ങൾ ജയിൽ സുരക്ഷയെയും തടവുകാരുടെ പരിചരണത്തെയും കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്



