കൊച്ചി: സംസ്ഥാനത്ത് റോഡ് വികസനത്തിന് പുത്തൻ വേഗതയുമായി പുതിയ നാലുവരിപ്പാത ഒരുങ്ങുന്നു. കൊല്ലം – തേനി ദേശീയപാത (NH-183) വികസന പദ്ധതിക്ക് അന്തിമ അംഗീകാരം ലഭിച്ചു. കൊല്ലം കടവൂർ ബൈപ്പാസ് ജങ്ഷൻ മുതൽ ചെങ്ങന്നൂരിന് സമീപമുള്ള അഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ റീച്ചിനാണ് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയത്തിൻ്റെ അനുമതിയായത്. 1,663.15 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതിയാണ് നൽകിയിരിക്കുന്നത്.
കുന്നത്തൂർ, ചാരുംമൂട്, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള മധ്യതിരുവിതാംകൂർ മേഖലയിലെ ജനങ്ങൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന റോഡ് വികസനമാണ് ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി 689.20 കോടി രൂപ സിവിൽ പ്രവൃത്തികൾക്കായും, ഭൂമി ഏറ്റെടുക്കലിനും അനുബന്ധ നടപടികൾക്കുമായി 331.64 കോടി രൂപയും, കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനും നഷ്ടപരിഹാരത്തിനുമായി 394.19 കോടി രൂപയുമാണ് അനുവദിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
എൻജിനീയറിങ്, പ്രൊക്യുർമെൻ്റ് ആൻഡ് കൺസ്ട്രക്ഷൻ (EPC) മാതൃകയിൽ 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 20 മീറ്റർ വീതിയുള്ള നാലുവരി ദേശീയപാതയായാണ് ഈ ഭാഗം വികസിപ്പിക്കുന്നത്. മൂന്ന് വലിയ പാലങ്ങൾ, ആറ് ചെറിയ പാലങ്ങൾ, 103 കലുങ്കുകൾ, ഒരു റെയിൽവേ ഓവർബ്രിഡ്ജ്, രണ്ട് വാഹന അണ്ടർപാസുകൾ എന്നിവ പദ്ധതിയുടെ ഭാഗമാകും.
യാത്രക്കാരുടെ സൗകര്യത്തിനായി 48 ബസ് ബേകളും 88.81 കിലോമീറ്റർ നീളത്തിൽ ആധുനിക ഡ്രെയിനേജ് സംവിധാനവും ഒരുക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി ക്രാഷ് ബാരിയറുകൾ, ആധുനിക സൈൻബോർഡുകൾ, സോളാർ എൽ.ഇ.ഡി. ബ്ലിങ്കറുകൾ, മീഡിയം മാസ്റ്റ് ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവയും സ്ഥാപിക്കും.



