തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങളിൽ ആശങ്ക ശക്തമാകുന്നു. കാട്ടാക്കട സ്വദേശിയായ ഒരാൾക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രദേശത്ത് പരിശോധന കർശനമാക്കി. ഇതിന്റെ ഭാഗമായി കാട്ടാക്കടയിലെ ഒരു പ്രമുഖ ബേക്കറിയിൽ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഈ ബേക്കറി അടപ്പിച്ചു .
ബേക്കറിയിൽ നിന്ന് ഉദ്യോഗസ്ഥർ ശേഖരിച്ച ഓറഞ്ച് നിറത്തിലുള്ള പാനീയത്തിന്റെ സാമ്പിളാണ് വഞ്ചിയൂരിലെ സർക്കാർ അനലിറ്റിക്കൽ ലബോറട്ടറിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇത് ബേക്കറിയിൽ തന്നെ നേരിട്ട് തയ്യാറാക്കുന്ന ഒരു കാർബണേറ്റഡ് പാനീയമാണെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. അതെസമയം ഈ പാനീയം ഈ ബേക്കറി കേന്ദ്രീകരിച്ച് പ്രാദേശികമായി മാത്രം നിർമ്മിച്ച് വിൽപന നടത്തിയിരുന്ന ഒന്നായതിനാൽ ഇത് വലിയ തോതിൽ മറ്റ് പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക നിഗമനം.
പാനീയം തയ്യാറാക്കാൻ ഉപയോഗിച്ച വെള്ളത്തിലൂടെയോ ഐസിലൂടെയോ ആകാം ബാക്ടീരിയ പടർന്നതെന്നാണ് സൂചന. ബേക്കറിയിൽ അടിസ്ഥാനപരമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് അനുമാനം. ഇതാണ് പാനീയത്തിൽ ബാക്ടീരിയ വളരാൻ കാരണമായത്.
മേയ് 29-ന് ശേഖരിച്ച ജ്യൂസിന്റെ ലബോറട്ടറി ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഫലം ലഭിച്ച ഉടൻ തന്നെ ഉദ്യോഗസ്ഥർ കടയിൽ നേരിട്ടെത്തി പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിച്ചു. വരും ദിവസങ്ങളിൽ പ്രദേശത്തെ മറ്റ് ജ്യൂസ് സ്റ്റാളുകളിലും ബേക്കറികളിലും കടുത്ത പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യന്റെ കുടലിലേക്ക് പടരുന്ന അതീവ അപകടകാരിയായ ഒരു ബാക്ടീരിയയാണ് ഷിഗെല്ല. രോഗബാധിതരായ ആളുകൾ കൈകൾ വൃത്തിയായി കഴുകാതെ ഭക്ഷണം കൈകാര്യം ചെയ്യുമ്പോൾ രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. കഠിനമായ വയറുവേദന, ശക്തമായ പനി, ഛർദ്ദി, മലത്തോടൊപ്പം രക്തവും കഫവും കലർന്നുപോകുന്ന കഠിനമായ വയറിളക്കം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. കുട്ടികളെയും പ്രതിരോധശേഷി കുറഞ്ഞവരെയുമാണ് ഇത് വേഗത്തിൽ ബാധിക്കുന്നത്.
ജ്യൂസുകളിലും മറ്റ് തണുത്ത പാനീയങ്ങളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ നിന്നുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ഇത്തരം പാനീയങ്ങൾ പുറത്തു നിന്ന് കഴിക്കുന്നുവെങ്കിൽ കടയുടെ പരിസരവും മറ്റും ശ്രദ്ധിച്ച് വൃത്തിയോടെയാണ് ഭക്ഷണം ഉണ്ടാക്കുന്നതെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. ആഹാരം കഴിക്കുന്നതിന് മുൻപും കൈകൾ സോപ്പിട്ട് നന്നായി കഴുകുക. പുറത്തുനിന്നുള്ള തുറന്നുവെച്ച ഭക്ഷണസാധനങ്ങളും തട്ടുകടകളിലെ ജ്യൂസുകളും പരമാവധി ഒഴിവാക്കുക.



