ഗൂഢാലോചന നടന്നത് തനിക്കെതിരെയെന്ന് നടി അൻസിബ ഹസ്സൻ. അമ്മയിൽ പരാതി നൽകിയിട്ട് കാര്യമില്ലെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിടുന്നതാണ് നല്ലതെന്നും അൻസിബ പറഞ്ഞു. തനിക്കെതിരെ അമ്മ എക്സിക്യൂട്ടീവിലെ വനിത അംഗം ഇതിനു മുന്നേ പൊലീസിൽ പരാതി നൽകിയ സാഹചര്യത്തിൽ വലിയ ഹറാസ്മെന്റ് അനുഭവിക്കേണ്ടിവന്നു. പരാതി നൽകിയ എക്സിക്യൂട്ടീവ് അംഗത്തിന് എതിരെയും നടപടി വേണമെന്ന് അൻസിബ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം അൻസിബയുടെ പരാതിയെ കുറിച്ച് അമ്മയുടെ രീതിയ്ക്ക് അനുസരിച്ച് പരിശോധിക്കും എന്ന് താരസംഘടനയായ അമ്മയുടെ അധ്യക്ഷ ശ്വേത മേനോൻ പ്രതികരിച്ചു. നടക്കുന്നത് ആസൂത്രിതമായ നീക്കമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ശ്വേത മേനോൻ ആരോപിച്ചു. ഇന്ന് സംഘടനയുടെ മെഡിക്കൽ ക്യാമ്പ് നടക്കുമ്പോൾ തന്നെ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചത് കൃത്യമായ പദ്ധതിയുടെ ഭാഗമാണെന്നാണ് ശ്വേതയുടെ പക്ഷം.
അൻസിബയുടെ പരാതിക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചന സംശയിക്കുന്നു. മെഡിക്കൽ ക്യാമ്പ് നടക്കുന്ന ദിവസം തന്നെ പരാതി ലഭിച്ചത് ഇതിന്റെ ഭാഗമാണ്. അൻസിബ ഹസ്സന്റെ രാജി ഈ മാസം 12-ന് തന്നെ സംഘടന സ്വീകരിച്ചതാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വെക്കുന്നതെന്നാണ് താരം കത്തിൽ അറിയിച്ചിരുന്നത്.



