2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ കരുത്തരായ ബെൽജിയത്തെ സമനിലയിൽ തളച്ച് ഈജിപ്ത്.സിയാറ്റിലിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളുകൾ അടിച്ച് പോയിന്റ് പങ്കിട്ടു, മത്സരത്തിന്റെ 19-ാം മിനിറ്റിൽ മുഹമ്മദ് സല നയിക്കുന്ന ഈജിപ്ത് ആണ് ലീഡ് നേടിയത്. നായകൻ മുഹമ്മദ് സല ഒരുക്കിയ അവസരം ഉപയോഗപ്പെടുത്തി ഇമാം അഷൂർ തൊടുത്ത ശക്തമായ ഷോട്ട്
ബെൽജിയൻ ഗോൾ വല കുലുക്കി. ആദ്യ പകുതിയിൽ ഈജിപ്ത് ആധിപത്യം തുടർന്നപ്പോൾ മറുപടി നല്കാനാവാതെ ബെൽജിയം കുരുങ്ങി. എന്നാൽ രണ്ടാം പകുതിയിൽ കഥ മാറി. തുടരെയുള്ള ബെൽജിയൻ ആക്രമണങ്ങൾ ഈജിപ്റ്റിന്റെ പ്രതിരോധത്തെ പരീക്ഷിച്ചു.
പകരക്കാരനായി റൊമേലു ലുക്കാകു കളിയിലെത്തിയതിന് തൊട്ടുപിന്നാലെ തന്നെ സമ്മർദ്ദത്തിന്റെ ഫലം കണ്ടു. ലുകാകുവിനെ ലക്ഷ്യമിട്ട് വന്ന ക്രോസ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ഈജിപ്ത് പ്രതിരോധ താരം മുഹമ്മദ് ഹാനിയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് കയറി. തുടർന്നുള്ള സമയത്ത് കെവിൻ ഡി ബ്രൂയിൻ പോസ്റ്റിൽ തട്ടിയ ഷോട്ടടക്കമുള്ള നിരവധി അവസരങ്ങൾ ബെൽജിയത്തിന് ലഭിച്ചെങ്കിലും വിജയഗോൾ കണ്ടെത്താനായില്ല.



